അസമിലെ ബാലവിവാഹ അറസ്റ്റ്; വിവാഹം മുടങ്ങിയതിൽ മനം നൊന്ത് 17കാരി ആത്മഹത്യ ചെയ്തു

ഗുവാഹട്ടി: ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് കൂട്ട അറസ്റ്റ് നടക്കുന്ന അസമിൽ വിവാഹം മുടങ്ങിയതിൽ മനംനൊന്ത് 17കാരി ആത്മഹത്യ ചെയ്തു. അസമിലെ കച്ചാർ ജില്ലയിലെ ഖാസ്പൂരിൽ നിന്നുള്ള പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. പ്രണയത്തിലായിരുന്ന യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസും സംസ്ഥാന സർക്കാരും ശൈശവ വിവാഹങ്ങൾക്കെതിരെ നടപടികൾ കർശനമാക്കിയതോടെ പെൺകുട്ടിയുടെ കുടുംബം വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

അതേസമയം, അസമിലെ ഗോലക്ഗഞ്ചിലെ പൊലീസ് സ്റ്റേഷനിൽ എത്തി യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. ശൈശവ വിവാഹത്തിന്‍റെ പേരിൽ ഭർത്താവിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തെന്നും വിട്ടയച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു 23 കാരിയായ അഫ്രോസ ഖത്തൂന്റെ ഭീഷണി.

മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമ്മയ്ക്കെതിരെയും യുവതി രൂക്ഷ വിമർശനമുന്നയിച്ചു. “എന്തിനാണ് മുഖ്യമന്ത്രി എന്‍റെ ഭർത്താവിനെയും പിതാവിനെയും പിടികൂടിയത്? ആരാണ് മുഖ്യമന്ത്രിക്ക് അതിനുള്ള അധികാരം നൽകിയത്? എന്‍റെ ഭർത്താവിനെയും പിതാവിനെയും ഇന്ന് വിട്ടയച്ചില്ലെങ്കിൽ ഞാൻ കോടതി വളപ്പിൽ ആത്മഹത്യ ചെയ്യും. എനിക്കെന്‍റെ അച്ഛനെയും ഭർത്താവിനെയും തിരികെ വേണം. 1999-ലാണ് ഞാൻ ജനിച്ചത്. 2018ൽ 19 വയസുള്ളപ്പോഴാണ് ഞാൻ വിവാഹിതയായത്. ആ സമയത്ത് എനിക്ക് പ്രായപൂർത്തിയായിരുന്നു,” അവർ പറഞ്ഞു.

K editor

Read Previous

20% എഥനോള്‍ അടങ്ങിയ പെട്രോള്‍ വിപണിയിലിറക്കി കേന്ദ്ര സർക്കാർ

Read Next

ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി ത്രിദിന യോഗം ആരംഭിച്ചു