പിതാവ് ആദ്യം കൊന്നത് മകനെ; എതിർത്തപ്പോൾ മകളെയും കൊന്നു

ചെറുവത്തൂർ: പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കുരുന്നുകൾക്ക് അടുത്തടുത്ത കുഴിമാടങ്ങളിൽ അന്ത്യ നിദ്ര. മടിക്കുന്നിൽ പിതാവ് കൊലപ്പെടുത്തിയ വൈദേഹി 10, ശിവനന്ദ് 6, എന്നിവരെയാണ് മടിക്കുന്നിൽ സംസ്ക്കരിച്ചത്. കൊലയ്ക്ക് ശേഷം തൂങ്ങിമരിച്ച പിതാവ് രൂകേഷിന്റെ ജഡം മക്കളുടെ കുഴിമാടങ്ങൾക്ക് സമീപം ചിതയൊരുക്കി സംസ്ക്കരിച്ചു.

ജില്ലയെ ഞെട്ടിച്ച കൂട്ടമരങ്ങളിൽ 3 പേരുടെ ജഡങ്ങളും വ്യാഴാഴ്ച ഉച്ചയോടെയാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കിട്ടിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മടിവയലിലെത്തിച്ച മൃതദേഹങ്ങൾ സിപിഎം ഓഫീസിൽ പൊതുദർശനത്തിന് വെച്ചു.  മൃതദേഹങ്ങൾ കാണാൻ നൂറുകണക്കിനാളുകളാണ് മടിവയലിലെത്തിയത്. വീട്ടിൽ അന്ത്യ കർമ്മങ്ങൾക്ക് ശേഷം മടിക്കുന്നിലെത്തിച്ച മൃതദേഹങ്ങൾ രൂകേഷിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ശ്മശാനങ്ങളിലാണ് സംസ്ക്കരിച്ചത്.

കുട്ടികളെ രണ്ട് പേരെയും രൂകേഷ് കഴുത്തിൽ കയർ മുറുക്കിയും, കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.  മകൻ ശിവനന്ദിനെയാണ് രൂകേഷ് ആദ്യം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയത്. സഹോദരനെ പിതാവ് കഴുത്ത് ഞെരിക്കുന്നത് കണ്ട് പ്രതിരോധിക്കാൻ ചെന്ന മകൾ വൈദേഹിയെയും രൂകേഷ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വൈദേഹിയുടെ മൃതദേഹത്തുണ്ടായ മുറിവുകൾ കൊലപാതകശ്രമം പ്രതിരോധിക്കുന്നതിനിടെയുണ്ടായതാണെന്നാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജൻ ഡോ. എസ്. ഗോപാലകൃഷ്ണപ്പിള്ളയുടെ നിഗമനം.
മക്കളുടെ മരണം ഉറപ്പാക്കിയ ശേഷമാണ് രൂകേഷ് വീടിന് പുറത്തിറങ്ങി കാർ പോർച്ചിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഹാളിനകത്താണ് ഇദ്ദേഹം മക്കളെ കഴുത്ത് ഞെരിച്ച് കെലപ്പെടുത്തിയത്. സമീപപ്രദേശങ്ങളിൽ ആൾത്താമസമില്ലാത്തതിനാലാണ് കുട്ടികളുടെ നിലവിളി ശബ്ദങ്ങൾ പുറത്തേക്ക് കേൾക്കാതിരുന്നത്.  കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെ രൂകേഷിനെതിരെ കൊലക്കുറ്റം ചുമത്തി ചന്തേര പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

LatestDaily

Read Previous

ഔഫ് വധം: കുറ്റപത്രം സമർപ്പിച്ചു

Read Next

ഫാഷൻഗോൾഡ് തട്ടിപ്പിനിരയായ പ്രവാസികൾ യുഏഇയിൽ സംഘടിച്ചു