നുണകൾ പ്രചരിപ്പിച്ച് തന്നെ ഭയപ്പെടുത്താൻ സാധിക്കില്ല: ബിജെപിക്കെതിരെ സ്വാതി മാലിവാൾ

ന്യൂഡൽഹി: തനിക്കെതിരായ അതിക്രമ പരാതി വ്യാജമാണെന്ന് ആരോപിച്ച ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ. ജീവിച്ചിരിക്കുന്നിടത്തോളം കാലം പോരാട്ടം തുടരുമെന്നും വൃത്തികെട്ട നുണകൾ പ്രചരിപ്പിച്ച് തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും സ്വാതി ട്വീറ്റ് ചെയ്തു.

“എന്നെക്കുറിച്ച് വൃത്തികെട്ട നുണകൾ പ്രചരിപ്പിച്ച് എന്നെ ഭയപ്പെടുത്താമെന്ന് കരുതുന്നവരോട്, ഈ ചെറിയ ജീവിതത്തിൽ ഞാൻ നിരവധി വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നിരവധി തവണ ആക്രമിക്കപ്പെട്ടെങ്കിലും ഒന്നും നിർത്തിയില്ല. എനിക്കെതിരെയുള്ള എല്ലാ ക്രൂരതകളും എന്‍റെ ഉള്ളിലെ തീയെ ശക്തിപ്പെടുത്തി. ആർക്കും എന്‍റെ ശബ്ദം അടിച്ചമർത്താൻ കഴിയില്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാൻ പോരാടും,” സ്വാതി ട്വിറ്ററിൽ കുറിച്ചു.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഡൽഹിയിലെ എയിംസിന് സമീപം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കുന്നതിനിടെ സ്വാതി ആക്രമിക്കപ്പെട്ടത്. കാറിൽ സ്ഥലത്തെത്തിയ സാമൂഹിക വിരുദ്ധ സംഘത്തിലെ അംഗമായ വിഹാർ സ്വദേശി ഹരീഷ് ചന്ദ്രയാണ് (47) സ്വാതിയെ അസഭ്യം പറഞ്ഞത്. അയാൾ കാറിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. വിസമ്മതിച്ചതോടെ മദ്യലഹരിയിലായിരുന്ന ഹരീഷ് കാറോടിച്ച് പോവുകയും അൽപസമയത്തിനകം തിരിച്ചെത്തുകയും ചെയ്തു. വീണ്ടും കാറിൽ കയറാൻ നിർബന്ധിച്ചു. ഡ്രൈവറുടെ സൈഡ് വിൻഡോയ്ക്കരികിലെത്തി സ്വാതി കൈ ചൂണ്ടി സംസാരിക്കുന്നതിനിടെ പ്രതി കാറിന്‍റെ വിൻഡോ ഉയർത്തി സ്വാതിയുടെ കൈ ചില്ലുകൾക്കിടയിൽ കുടുക്കി. തുടർന്ന് കാർ മുന്നോട്ട് എടുത്ത് 15 മീറ്ററോളം വലിച്ചിഴച്ചെന്നായിരുന്നു പരാതി.

K editor

Read Previous

ഹർത്താൽ അക്രമം; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി

Read Next

പെരിയ ഇരട്ടക്കൊലക്കേസ് വിചാരണ ഫെബ്രുവരിയിൽ