ബിജെപി നേതാവ് ബൽരാജിന്റെ ബംഗളൂരിലുള്ള സഹോദരിയും ഭർത്താവും കാഞ്ഞങ്ങാട് നഗരസഭയിൽ വോട്ട് ചെയ്തു

കാഞ്ഞങ്ങാട്: നഗരസഭ തിരഞ്ഞെടുപ്പിൽ കൃത്രിമ വോട്ടർപ്പട്ടിക നിർമ്മിച്ച് നൂറു പേർ യുപി മോഡലിൽ തീർത്തും അനധികൃതമായി വോട്ട് ചെയ്ത വാർഡ് 14-ൽ വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി വന്ദന റാവുവിന് വന്ദനയുടെ ഭർത്താവ് എം. ബൽരാജിന്റെ ബംഗളൂരുവിൽ താമസിക്കുന്ന സഹോദരി ഗായത്രി ഷെണായിയും, ഇവരുടെ ഭർത്താവ് ഗണപതി ഷെണായിയും വോട്ട് ചെയ്തു.

വാർഡ് 14-ൽ ഏറ്റവുമൊടുവിൽ നിർമ്മിച്ച കൃത്രിമ വോട്ടർപ്പട്ടികയിൽ ക്രമനമ്പർ 847 അനുസരിച്ച് ഗായത്രിയുടെ ഭർത്താവ് ഗണപതിയും, ക്രമനമ്പർ 849 അനുസരിച്ച് ഗണപതിയുടെ ഭാര്യ ഗായത്രി ഷേണായിയും വോട്ട് ചെയ്തിട്ടുണ്ട്. നിത്യാനന്ദാശ്രമത്തിന് സമീപം വീട്ടുനമ്പർ 976 -ൽ താമസിക്കുന്ന വോട്ടർമാരാണെന്ന് കൂട്ടിച്ചേർക്കൽ വോട്ടർപ്പട്ടികയിൽ പേര് ഉൾപ്പെടുത്തിയാണ് വർഷങ്ങളായി ബംഗളൂരുവിൽ താമസിക്കുന്ന ബൽരാജിന്റെ സഹോദരിയും, ഭർത്താവും കാഞ്ഞങ്ങാട് നഗരസഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത്.

ബിജെപി കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ടാണ് കാഞ്ഞങ്ങാട്ട് സ്വർണ്ണവ്യാപാരിയായ എം. ബൽരാജ്. കാഞ്ഞങ്ങാട് എൻജിഒ ക്വാർട്ടേഴ്സ് വാർഡ് 13-ൽ നിന്ന് ഇത്തവണ എം. ബൽരാജും, വാർഡ് 14-ൽ നിന്ന് ഭാര്യ വന്ദനയും വിജയിച്ച് നദരസഭ കൗൺസിലർമാരാവുകയും ചെയ്തു. വന്ദന സർവ്വസ്വതന്ത്രയായാണ് വാർഡ് 14-ൽ 41 വോട്ടുകൾക്ക് വിജയിച്ചത്.

വാർഡിന് പുറത്തും മംഗളൂരുവിലും, ബംഗളൂരുവിലുമുള്ള വോട്ടർമാരെ ഉൾപ്പെടുത്തി നഗരസഭ സിക്രട്ടറിയുടെ ഔദ്യോഗിക ഇലക്ഷൻ പേജ് കമ്പ്യൂട്ടറിൽ തീർത്തും  കൃത്രിമമായി കൂട്ടിച്ചേർത്ത വോട്ടർപ്പട്ടികയുടെ ബലത്തിലാണ് സ്വതന്ത്രയായ വന്ദനാറാവു 41 വോട്ടുകൾക്ക് വിജയിച്ചത്. വന്ദനയക്ക് വോട്ട് ചെയ്തവരിൽ ഭൂരിഭാഗം പേരും എം. ബൽരാജിന്റെയും, സഹോദരൻ എം. നാഗരാജന്റെയും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ഈ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളും അഭ്യുദയകാംക്ഷികളുമാണ്.

LatestDaily

Read Previous

തൃക്കരിപ്പൂരിൽ തമ്മിലടി തീർന്നു: പ്രസിഡന്റ് പദവി വീതം വെച്ചു

Read Next

വാർഡ് 14-ലെ കൃത്രിമ വോട്ടർ പട്ടികയിൽ മറിമായങ്ങൾ