ബേക്കൽ ക്ലബ്ബിൽ സാമ്പത്തിക തിരിമറി, മാനേജരും സ്ത്രീയുമടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ

കാഞ്ഞങ്ങാട്: പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ സാമ്പത്തിക ക്രമക്കേട്. സംഭവത്തിൽ ഉത്തരവാദികളായ മാനേജരെയും, ക്ലബ്ബിലെ റിസപ്ഷനിസ്റ്റിനെയും മറ്റൊരു ജീവനക്കാരനെയും, അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.

ക്ലബ്ബിൽ പത്തുവർഷക്കാലമായി മാനേജർ പദവിയിലുള്ള വി. അനിൽകുമാർ, റിസപ്ഷനിസ്റ്റ്  വസന്ത, അക്കൗണ്ടന്റ് സുമേഷ് കോട്ടപ്പാറ എന്നിവരെ ക്ലബ്ബ് മാനേജ് മെന്റ് സസ്പെന്റ് ചെയ്തു.  അനിൽകുമാർ വാഴുന്നോറൊടി  കോൺഗ്രസ് പ്രവർത്തകനും, കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറുമാണ്. റിസപ്ഷനിസ്റ്റ് വസന്ത തൃക്കരിപ്പൂർ സ്വദേശിയും, അക്കൗണ്ടന്റ് സുമേഷ് കോട്ടപ്പാറ സ്വദേശിയുമാണ്.

വസന്ത ഏഴുവർഷവും സുമേഷ് കോട്ടപ്പാറ ആറു വർഷക്കാലവും, അനിൽ പത്തു വർഷക്കാലവുമായി ബേക്കൽ  ക്ലബ്ബിൽ  സേവനമനുഷ്ടിക്കുന്നുണ്ട്. 2021 മാർച്ചിൽ കോവിഡ് ലോക്ഡൗൺ വന്നപ്പോൾ ക്ലബ്ബ് പൂർണ്ണമായും അടച്ചിടാൻ മാനേജ്മെന്റ് തീരുമാനിച്ചപ്പോൾ, ജീവനക്കാരായ അനിലും, വസന്തയും സുമേഷും, ക്ലബ്ബ് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായി മുന്നോട്ടു വന്നു.

പരീക്ഷണമെന്ന നിലയിൽ കോവിഡ് കാലത്ത് ക്ലബ്ബ് നടത്താനുള്ള ചുമതല മാനേജ്മെന്റ്  മൂവർക്കും നൽകി. 2 മാസക്കാലം കോവിഡ് കാലത്ത് മൂന്നുപേരും ക്ലബ്ബ് നടത്തിയപ്പോൾ,  പോയ മാസങ്ങളിലുള്ളതിനേക്കാൾ വരുമാനവും ലാഭവും ലഭിച്ചതായി മാനേജ്മെന്റ് കണ്ടെത്തി.

ഇതേത്തുടർന്ന് തൃക്കരിപ്പൂർ സ്വദേശിയായ പുതിയ അക്കൗണ്ടന്റ് രമേഷിനെ ക്ലബ്ബിലെ വരവു-ചിലവു കണക്കുകൾ പരിശോധിക്കാൻ ക്ലബ്ബ് മാന്ജിംഗ് ഡയരക്ടർ കോൺട്രാക്ടർ ജോയി  നിയമിച്ചു. പുതിയ അക്കൗണ്ടന്റ് പഴയകാല കണക്കുകൾ പരിശോധിച്ചപ്പോഴാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്.

ഇതേത്തുടർന്നാണ് മൂന്ന് ജീവനക്കാരെ ക്ലബ്ബിൽ നിന്ന് സസ്പെന്റ് ചെയ്തത്. ലക്ഷങ്ങൾ വരുന്ന പണം കണക്കിൽ വന്നിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.  തിരിമറി നടന്ന കൃത്യമായ പണം എത്രയെന്ന് തിട്ടപ്പെടുത്താൻ അന്വേഷണം പൂർത്തിയാകണം. റിട്ട.എസ്പി, ടി.വി. കുഞ്ഞിക്കണ്ണൻ, അഡ്വ. കെ.കെ. നാരായണൻ എന്നിവരാണ് അന്വേഷണം നടത്തി വരുന്നത്.

LatestDaily

Read Previous

വയനാട്, കാസര്‍കോട് ജില്ലകളില്‍ 45ന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി; ആരോഗ്യ മന്ത്രി

Read Next

കോളേജ് വിദ്യാർത്ഥിനി മലപ്പുറം യുവാവിനൊപ്പം വീടുവിട്ടു