ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക്; യുട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കം ചെയ്യാൻ നിർദേശം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗുജറാത്ത് കലാപത്തെക്കുറിച്ചുമുള്ള ബിബിസിയുടെ ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനും യൂട്യൂബിനും നിർദേശം നൽകി. ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട എല്ലാ ട്വീറ്റുകളും യൂട്യൂബ് വീഡിയോകളും മൈക്രോ ബ്ലോഗിംഗും നീക്കം ചെയ്യണമെന്നാണ് നിർദേശം. ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട 50 ലധികം ട്വീറ്റുകൾ നീക്കം ചെയ്യാൻ വാർത്താ വിനിമയ മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടു.

തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ട്വീറ്റുകൾ ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. ഡെറിക് തന്നെയാണ് മറ്റൊരു ട്വീറ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്‍ററി ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ന്യൂനപക്ഷങ്ങളെ പ്രധാനമന്ത്രി എങ്ങനെ വെറുക്കുന്നുവെന്ന് ഡോക്യുമെന്‍ററി തുറന്നുകാട്ടുന്നുവെന്നും ഡെറിക് കുറിച്ചു.

ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും വംശഹത്യയിൽ കുറ്റക്കാരനാണെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകൾ ഉണ്ടെന്നും ബിബിസി ഡോക്യുമെന്‍ററിയിൽ പറയുന്നു. ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കുണ്ടെന്നതിന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് മുൻ വിദേശകാര്യ മന്ത്രി ജാക്ക് സ്ട്രോ ഡോക്യുമെന്‍ററിയിൽ പറയുന്നു. എന്നാൽ ഇത് തൽപരകക്ഷികളുടെ വ്യാജ പ്രചാരണമാണെന്നും ചിലരുടെ സാമ്രാജ്യത്വ മനോഭാവമാണ് പുറത്ത് വരുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

K editor

Read Previous

വളര്‍ത്തുനായയെ ‘നായ’യെന്ന് വിളിച്ചതിന് അയ്യൽക്കാരനെ മർദ്ദിച്ച് കൊന്നു

Read Next

ജോജുവിന്റെ ‘ഇരട്ട’ വേഷം; ചിത്രത്തിന്റെ ട്രെയിലർ പുറത്ത്