ബഷീറും ഖമറുദ്ദീനും യുഡിഎഫ് വോട്ടിൽ വിള്ളലുണ്ടാക്കും

കാഞ്ഞങ്ങാട്: ലൈംഗികാരോപണത്തെത്തുടർന്ന് പാർട്ടിയും പൊതു സമൂഹവും പടിയടച്ച് പുറത്തു നിർത്തിയ ബശീർ വെള്ളിക്കോത്തും, 150 കോടി രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത വഞ്ചനാ കേസ്സിലെ പ്രതി എം.സി. ഖമറുദ്ദീനും, മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ലീഗിലെ ഏകെഎം അഷ്റഫിന്റെ വോട്ടുകളിൽ വിള്ളലുണ്ടാക്കും.

ലോകം തന്നെ ഉറ്റുനോക്കിയ തട്ടിപ്പുകേസ്സിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 3 മാസക്കാലം ജയിലിൽക്കഴിഞ്ഞ എം.സി. ഖമറുദ്ദീൻ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി മഞ്ചേശ്വരം മണ്ഡലത്തിലിറങ്ങി വോട്ടു ചോദിക്കുന്ന പാപ്പരത്തം ഒരു ഭാഗത്ത് അരങ്ങേറുമ്പോൾ, യുവഭർതൃമതിയെ സെൽഫോണിൽ കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ അടിച്ചുപൊളിക്കാൻ ക്ഷണിച്ച് സമൂഹമധ്യത്തിൽ നാണംകെട്ട ബശീർ വെള്ളിക്കോത്ത് മഞ്ചേശ്വരം മണ്ഡലത്തിന്റെ മറ്റൊരു ഭാഗത്ത് ലീഗ് സ്ഥാനാർത്ഥിക്ക് വേണ്ടി സ്ത്രീകളടക്കമുള്ള യുഡിഎഫ് വോട്ടർമാരോട് ഏണി ചിഹ്നത്തിൽ വോട്ടുചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്.

പണം തട്ടിയെടുത്ത വഞ്ചനയിൽ ശ്രദ്ധേയനായ നിലവിലുള്ള യുഡിഎഫ് എംഎൽഏ ഖമറുദ്ദീൻ തനിക്കെതിരെ നടന്ന കേസ്സും ജയിൽവാസവും രാഷ്ട്രീയ പകപോക്കലാണെന്ന് ജനങ്ങളോട് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ, ലൈംഗികാരോപണത്തിൽ തെല്ലും തൊടാതെ ബശീർ വെള്ളിക്കോത്ത് ഇടതുമുന്നണിക്കും ബിജെപിക്കുമെതിരെ മഞ്ചേശ്വരത്ത് ഘോരഘോരം പ്രസംഗിക്കുകയാണ്.

മത ചിഹ്നമായ തൊപ്പി ധരിച്ചുകൊണ്ടു തന്നെയാണ് ബശീർ മണ്ഡലത്തിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി മുസ്്ലീം ലീഗിലെ ഏകെഎം അഷ്റഫ് പങ്കെടുക്കുന്ന പൊതു യോഗങ്ങളിലും ബശീറും ഖമറുദ്ദീനും സംബന്ധിച്ച് വോട്ടു ചോദിക്കുമ്പോൾ, ഖമറുദ്ദീന്റെ ഫാഷൻഗോൾഡ് വഞ്ചനയിൽ കുടുങ്ങിയ മഞ്ചേശ്വരത്തെ നിക്ഷേപകർ മൂക്കത്ത് വിരൽവെച്ച് ഇരുവരുടേയും തൊലിക്കട്ടി യെക്കുറിച്ച് സ്വകാര്യം പറയുന്നുമുണ്ട്.

LatestDaily

Read Previous

കോട്ടച്ചേരി മേൽപ്പാലം ഗർഡറുകൾ ഒരാഴ്ചയ്ക്കകം സ്ഥാപിക്കും

Read Next

കള്ളനോട്ട് നൽകി ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ചു