നവജാതശിശുവിന്റെ കൊല: അറസ്റ്റ് നീളുന്നു

ബദിയടുക്ക : ബദിയടുക്ക ചെടേക്കാലിൽ പ്രസവിച്ച് മണിക്കൂറുകൾക്കകം സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന മാതാവിന്റെ അറസ്റ്റ് നീളുന്നു. ഡിസംബർ 16– നാണ് ചെടേക്കാലിൽ നവജാത ശിശുവിനെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പടുത്തിയ നിലയിൽ കണ്ടെത്തിയത്. ചെടേക്കാലിലെ മുഹമ്മദ് ഷാഫിയുടെ ഭാര്യ ഷാഹിനയാണ് തന്റെ സ്വന്തം കുഞ്ഞിനെ പ്രസവിച്ച് മണിക്കൂറുകൾക്കകം കൊലപ്പെടുത്തിയത്.

ഡിസമ്പർ 16– ന് ഷാഹിനയുടെ ഭർതൃ ഗൃഹത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തി തുണിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഡിസമ്പർ 15– ന് വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് ഷാഹിന പ്രസവിച്ചത്. രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ഡോക്ടർമാർ പരിശോധിച്ചതിലൂടെയാണ് ഇവർ പ്രസവിച്ചതായി കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയിൽ ഒരു ദിവസം പ്രായമായ പെൺകുട്ടിയുടെ ജഡം കണ്ടെത്തിയത്.

ഭർതൃ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഷാഹിനയ്ക്കെതിരെ ബദിയടുക്ക പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും, പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. യുവതി പ്രസവാനന്തര ചികിത്സയിലായതിനാലാണ് അറസ്റ്റ് വൈകുന്നത്.

ബേഡകം പോലീസ് ഇൻസ്പക്ടർ ടി. ഉത്തംദാസിനാണ് കേസിന്റെ അന്വേഷണച്ചുമതല. ഷാഹിനയെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.  യുവതി ചികിത്സയിലായതാണ് ചോദ്യം ചെയ്യൽ വൈകാൻ കാരണമെന്ന് അന്വേഷണോദ്യോഗസ്ഥനായ ടി. ഉത്തംദാസ് പറഞ്ഞു. തന്റെ രണ്ടാമത്തെ പ്രസവത്തിലെ കുട്ടിയെയാണ് ഷാഹിന കഴുത്തിൽ കേബിൾ വയർ മുറുക്കി കൊന്നത്. ഇവരുടെ ഗർഭത്തിനുത്തരവാദി ഭർത്താവല്ലെന്നാണ് സൂചന.

ഗർഭിണിയായ വിവരം യുവതി ഭർത-ൃ ബന്ധുക്കളിൽ നിന്നും മറച്ചുവെച്ചിരുന്നു.
സംശയം തോന്നിയതിനാൽ ഇവരുടെ മാതാവടക്കം പലതവണ യുവതിയെ ചോദ്യം ചെയ്തെങ്കിലും ഇവർ ഗർഭത്തിന്റെ ഉത്തരവാദിയായ ആൾ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല. യുവതിയുടെ അറസ്റ്റ് നീളുന്നതിൽ പ്രതിഷേധിച്ച് ബദിയടുക്കയിൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നവജാത ശിശുവിന്റെ കൊലപാതകത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് നാട്ടുകരുടെ ആവശ്യം.

LatestDaily

Read Previous

ബന്തിയോട് യൂത്ത് ലീഗ് പ്രവർത്തകന് കുത്തേറ്റു

Read Next

ഖമറുദ്ദീന് പുറത്തിറങ്ങാനാവില്ല മൂന്നു കേസുകളിൽ ഹൈക്കോടതി ജാമ്യം