ഊട്ടിയിൽ പുഴയിലൂടെ ഒഴുകിയെത്തിയ കുട്ടിയാനയെ അമ്മയ്ക്കൊപ്പം തിരികെ വിടാൻ ശ്രമം

ഊട്ടി: കല്ലട്ടിപ്പകുതിയില്‍ കനത്ത മഴയെ തുടർന്ന് കുട്ടിയാന പുഴയിലൂടെ ഒഴുകിയെത്തി. തീരത്ത് നിലയുറപ്പിച്ച ആനക്കുട്ടിക്ക് വനംവകുപ്പ് പ്രത്യേക പരിചരണം നൽകി തുടങ്ങി. കുട്ടിയാനയെ അമ്മയാനയ്‌ക്കൊപ്പം വിടാനാണ് അധികൃതരുടെ ശ്രമം. അമ്മയെ തേടിയുള്ള യാത്രയിലാണ് കുട്ടിയാന. അവൻ ബഹളമുണ്ടാക്കി വനാതിർത്തിയിലെ പല സ്ഥലങ്ങളിലും എത്തി, പക്ഷേ അമ്മയുടെ ചൂരറിഞ്ഞില്ല. എത്ര വൈകിയാലും ആനക്കൂട്ടത്തിലേക്ക് കുട്ടിയാനയെ എത്തിക്കാൻ വനംവകുപ്പ് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഊട്ടി കല്ലട്ടിപ്പകുതിയിലുണ്ടായ കനത്ത മലവെള്ളപ്പാച്ചിലിലാണ് ആറ് മാസം പ്രായമായ കുട്ടിയാന ഒഴുകിയെത്തിയത്.

സിങ്കാരയ്ക്ക് സമീപം കരയിൽ നിൽക്കുകയായിരുന്ന ആനക്കുട്ടിയെ നാട്ടുകാർ പിടിച്ചുനിര്‍ത്തി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. വനപാലകർ വിശപ്പകറ്റാൻ ഭക്ഷണം നൽകി. കല്ല് നിറഞ്ഞ പുഴയിലൂടെ ഒഴുകിയതിന്‍റെ ക്ഷീണം അകറ്റാൻ പ്രഥമ ശുശ്രൂഷയും നൽകി. രണ്ടു ദിവസത്തിനുള്ളിൽ ആള് ഉഷാറായി. പിന്നീട്, അമ്മയെ തേടി വനപാലകരോടൊപ്പം കരഞ്ഞുകൊണ്ട് വിവിധ സ്ഥലങ്ങളിലേക്ക് നടന്നു. അമ്മയ്ക്കായുള്ള തിരച്ചിൽ മൂന്ന് ദിവസം കൂടി തുടരും. ഇത് പരാജയപ്പെട്ടാൽ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയും പരിചരണം ഉറപ്പാക്കുകയും ചെയ്യും.

K editor

Read Previous

നാവികസേനയ്ക്ക് പുതിയ പതാക; കൊച്ചിയിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്യും

Read Next

കോഴിക്കോട് ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം