മുഹമ്മദ് സുബൈറിന്റെ അറസ്റ്റ്; ജർമനിക്കു മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ഡിജിറ്റൽ മാധ്യമ സ്ഥാപനമായ ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ജർമ്മനിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും കോടതിയുടെ പരിഗണനയിലാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയുടെ നിയമവ്യവസ്ഥ സ്വതന്ത്രമാണ്. അതിനെക്കുറിച്ചുള്ള ഏത് അഭിപ്രായവും പ്രയോജനകരവും ശരിയുമല്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യം മറ്റുള്ളവർക്ക് ബാധകമാണെന്നപോലെ ഇന്ത്യയ്ക്കും ബാധകമാണെന്നാണ് ജർമ്മൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. സുബൈറിന്‍റെ കേസിനെക്കുറിച്ച് അറിയാമെന്നും ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജർമ്മനി അറിയിച്ചു. “ഇന്ത്യയിൽ ജനാധിപത്യ മൂല്യങ്ങൾക്ക് മതിയായ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയന്ത്രണങ്ങൾ ആശങ്കാജനകമാണ്. എഴുതുകയും പറയുകയും ചെയ്യുന്ന കാര്യങ്ങളുടെ പേരിൽ മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുകയോ ജയിലിലടയ്ക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്”. ജർമ്മൻ വക്താവ് ചൂണ്ടിക്കാട്ടി.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജൂൺ 27നാണ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 (കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രകോപനം), 295 (മതവിഭാഗങ്ങളെ മോശമായി ചിത്രീകരിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2018 ൽ സുബൈർ നടത്തിയ ചില ട്വീറ്റുകളുമായി ബന്ധപ്പെട്ട പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ചയാണ് സുബൈറിനെ 14 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടത്.

K editor

Read Previous

‘സജി ചെറിയാൻ ചെയ്തത് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം’; എഫ്ഐആർ

Read Next

പരുക്കിനെ തുടർന്ന് വിമ്പിൾഡനിൽ നിന്ന് പിന്മാറി നദാൽ