ആൻമരിയയുടെ മരണം ഭക്ഷ്യവിഷബാധമൂലം ഐസ്ക്രീമിൽ എലിവിഷം കലർന്നു

വെള്ളരിക്കുണ്ട്: കാസര്‍കോട്: വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച ഒരുകുടുംബം ആശുപത്രിയില്‍. 16 കാരി മരണപ്പെട്ടത് ഐസ്‌ക്രീമില്‍ നിന്നുള്ള ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം.

കുട്ടിയുടെ സഹോദരനും മാതാപിതാക്കളും ആശുപത്രിയില്‍. പിതാവിന്‍റെ നില അതീവഗുരുതരം. ബളാലിലെ ബെന്നിയുടെ വീട്ടിലാണ് സംഭവം നടന്നത്.

ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി ബെസി ദമ്പതികളുടെ മകള്‍ ആന്‍ മേരി 16, ബുധനാഴ്ച വൈകിട്ട് മരണപ്പെട്ടിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചാണ് മരണപ്പെട്ടതെന്നാണ് ആദ്യവിവരം.

അതിനിടെ ആന്‍ മേരിയുടെ മരണ ശേഷം കുട്ടിക്ക് കൊവിഡ് പോസിറ്റീവുണ്ടോയെന്ന് സംശയിച്ചിരുന്നു. ഇതേ ത്തുടര്‍ന്ന് മാതാപിതാക്കളുടെയും സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തില്‍ വിഷത്തിന്‍റെ അംശം കണ്ടെത്തിയത്. 

കുട്ടി മരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ 48, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ബെന്നിയുടെ കരള്‍ ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനം നിലക്കാവുന്ന ഘട്ടത്തിലാണ്.

ഭാര്യ ബെസിയും മകന്‍ ആല്‍ബിനും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ബെസിയും ആല്‍ബിനും അപകട നില തരണം ചെയ്തതായി ആശുപതി അധികൃതര്‍ പറഞ്ഞു.

നാലുദിവസം മുന്‍പ് ബെന്നിയുടെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയതായി പറയപ്പെടുന്നു. ഇതിനായി വെള്ളരിക്കുണ്ടിലെ ഒരു ബേക്കറി കടയില്‍ നിന്നുമാണ് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയത്.

ഐസ്‌ക്രീം ഉണ്ടാക്കിയ അന്നുതന്നെ ആന്‍മേരിയും പിതാവ് ബെന്നിയും കഴിച്ചിരുന്നു. ബാക്കി ഐസ്‌ക്രീം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.

സഹോദരന്‍ ആല്‍ബിനും മാതാവ് ബെസിയും രണ്ടു ദിവസം കഴിഞ്ഞാണ് കഴിച്ചത്. ആദ്യ ദിവസം ഐസ്‌ക്രീം കഴിച്ചപ്പോള്‍ തന്നെ ആന്‍മേരിക്ക് ഛര്‍ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടി.

ആൻമരിയക്ക്  മഞ്ഞപ്പിത്തമെന്ന സംശയത്തെ തുടര്‍ന്ന് പച്ചമരുന്ന് ചികില്‍സയും നടത്തി. ബുധനാഴ്ച വൈകീട്ട് കൂടുതല്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ചെറുപുഴയിലെ ആശുപത്രിയില്‍ കൊണ്ടു പോയി.

അവിടെ വെച്ചാണ് ആന്‍ മേരി മരണപ്പെട്ടത്. ഭക്ഷ്യ വിഷബാധ പിടിപെട്ട വിവരമറിഞ്ഞ പോലീസ് ഇന്ന് ഐസ്ക്രീമും ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധന സാമഗ്രികളും വീട്ടില്‍ നിന്നും കണ്ടെടുത്തു.

വെള്ളരിക്കുണ്ടിലെ ബേക്കറി യൂണിറ്റിലും പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.

ഇതിനിടയില്‍ ബെന്നിയുടെയും മരിച്ച ആന്‍ മേരിയുടെയും രക്ത സാമ്പിളുകളില്‍ എലിവിഷത്തിന്‍റെ അംശവും കണ്ടെത്തിയിരുന്നു.

ഐസ്‌ക്രീമില്‍ എങ്ങനെ എലി വിഷത്തിന്റെ അംശം കണ്ടെത്തി എന്നത് പോലീസ് അന്വേഷിച്ചു വരികയാണ്. വെള്ളിയാഴ്ച ലഭിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് വെള്ളരിക്കുണ്ട് സി.ഐ കെ പ്രേം സദന്‍ പറഞ്ഞു.

LatestDaily

Read Previous

അണലിയുടെ കടിയേറ്റ വീട്ടമ്മയ്ക്ക് ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ല

Read Next

ആവിക്കാൽ അന്തുഹാജി നിര്യാതനായി