ജയശങ്കറിന് പിന്നാലെ ഡോവലും; പുടിനുമായി കൂട്ടിക്കാഴ്ച നടത്തി

മോസ്കോ: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രാദേശിക പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തെന്നാണ് വിവരം. ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു. പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം തുടരുമെന്നും ട്വീറ്റിൽ പറയുന്നു.

റഷ്യ-ഉക്രെയ്ൻ യുദ്ധത്തെ തുടർന്നുള്ള പ്രതിസന്ധികൾക്കിടെയാണ് ഡോവലിന്‍റെ റഷ്യൻ യാത്ര. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ചയാണ് ഡോവൽ റഷ്യയിലെത്തിയത്. റഷ്യ ആതിഥേയത്വം വഹിച്ച അഫ്ഗാനിസ്ഥാനിലെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിമാരുടെ അഞ്ചാമത്തെ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. അഫ്ഗാനിസ്ഥാനിലേക്ക് തീവ്രവാദം ഇറക്കുമതി ചെയ്യുന്നതിനെ ഒരു രാജ്യവും പിന്തുണയ്ക്കരുതെന്നും അവിടുത്തെ ജനങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഇന്ത്യ അവർക്കൊപ്പം നിന്നിട്ടുണ്ടെന്നും ഡോവൽ പറഞ്ഞു.

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ റഷ്യൻ സന്ദർശനത്തിന് മൂന്ന് മാസത്തിന് ശേഷമാണ് ഡോവൽ റഷ്യ സന്ദർശിക്കുന്നത്. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോകനേതാക്കൾ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഡോവലിന്‍റെ റഷ്യൻ യാത്ര. ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയുടെ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവ് ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

K editor

Read Previous

നീലേശ്വരത്ത് സമാന്തര ബാർ; എക്സൈസ് ഒത്താശ

Read Next

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണം; അസം സർക്കാരിനെ അഭിനന്ദിച്ച് ഡികാപ്രിയോ