ഡൽഹി സമാന സംഭവം യുപിയിലും; കാറിൽ കുടുങ്ങിയ വിദ്യാർത്ഥിയെ വലിച്ചിഴച്ചത് 1 കി.മീ

ലക്നൗ: ഡൽഹിയിൽ ഇരുചക്രവാഹനം ഓടിച്ചിരുന്ന യുവതിയെ കാർ ഇടിച്ചുതെറിപ്പിച്ച ശേഷം വലിച്ചിഴച്ചതിന് സമാനമായ സംഭവം യുപിയിലും. ഉത്തർപ്രദേശിലെ ഹർദോയിൽ 15 കാരനായ സ്കൂൾ വിദ്യാർത്ഥിയാണ് ക്രൂരതയ്ക്ക് ഇരയായത്. കാർ കുട്ടിയെ ഒരു കിലോമീറ്ററോളം വലിച്ചിഴയ്ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വെള്ളിയാഴ്ച വൈകുന്നേരം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ കേതൻ കുമാർ തന്‍റെ കോച്ചിംഗ് സെന്‍ററിൽ നിന്ന് സൈക്കിളിൽ മടങ്ങവെയാണ് പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കേതൻ തന്‍റെ സൈക്കിളിൽ നിന്ന് വീഴുകയും കാൽ കാറിന്‍റെ പിൻഭാഗത്ത് കുടുങ്ങുകയും ചെയ്തു. തുടർന്ന് കാർ കേതനെ വലിച്ചിഴച്ചു കൊണ്ടു പാഞ്ഞു. ദൃക്സാക്ഷികൾ കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അത് കേട്ടില്ല.

കാറിന്‍റെ പിൻഭാഗത്ത് കുടുങ്ങിയ കാൽ പുറത്തെടുക്കാൻ കേതൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. കാർ നിർത്താൻ ആവശ്യപ്പെട്ട് ആളുകൾ പിന്നാലെ ഓടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. തിരക്കേറിയ മാർക്കറ്റിൽ എത്തിയപ്പോൾ ആളുകൾ കാറിന് ചുറ്റും കൂടിയതോടെയാണ്, ചേതനെ രക്ഷപ്പെടുത്തിയത്. പ്രകോപിതരായ ജനക്കൂട്ടം കാർ അടിച്ചുതകർക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു.

K editor

Read Previous

ജോഷിമഠിലെ ഭൂമി വിണ്ടുകീറൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി

Read Next

ഗ്രാമീണ മേഖലയിൽ 8 ലക്ഷം ‘ദൂരദർശൻ ഫ്രീ ഡിഷ്’ വിതരണം ചെയ്യാൻ കേന്ദ്രം