വളര്‍ത്തുനായയെ ‘നായ’യെന്ന് വിളിച്ചതിന് അയ്യൽക്കാരനെ മർദ്ദിച്ച് കൊന്നു

മധുര: വളർത്തുനായയെ പേരെടുത്ത് പറയാതെ ‘നായ’ എന്ന് വിളിച്ചതിന് 62 കാരനെ കൊന്നു. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി രായപ്പനാണ് മരിച്ചത്. സംഭവത്തിൽ അയൽവാസികളും ബന്ധുക്കളുമായ നിർമല ഫാത്തിമ റാണി, മക്കളായ ഡാനിയേൽ, വിൻസെന്‍റ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രായപ്പനെ ഡാനിയേലാണ് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തങ്ങളുടെ വളർത്തുനായയെ ‘നായ’ എന്ന് വിളിക്കരുതെന്ന് ഡാനിയേലും കുടുംബവും രായപ്പനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. വളർത്തുനായയെ കെട്ടിയിടാത്തത് രായപ്പൻ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, വളർത്തുനായയെച്ചൊല്ലി വ്യാഴാഴ്ച വീണ്ടും തർക്കമുണ്ടായി.

അടുത്തുള്ള കൃഷിയിടത്തിലെ മോട്ടോർ ഓഫ് ചെയ്യാൻ രായപ്പൻ കൊച്ചുമകനോട് നിർദ്ദേശിച്ചു. ഫാമിലേക്ക് പോകുമ്പോൾ കൈയിൽ വടി കരുതണമെന്നും നായയുണ്ടാകുമെന്നും രായപ്പൻ കൊച്ചുമകനോട് പറഞ്ഞിരുന്നു. എന്നാൽ ഇതു കേട്ട ഡാനിയേൽ തന്‍റെ വളർത്തുനായയെ വീണ്ടും നായ എന്നു വിളിച്ചതിൽ പ്രകോപിതനായി. തുടർന്ന് രായപ്പനെ മർദ്ദിക്കുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തു. രായപ്പൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇതിന് ശേഷം രക്ഷപ്പെട്ട ഡാനിയേലിനെയും കുടുംബത്തെയും വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

K editor

Read Previous

ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം; ലംഘിച്ചാല്‍ പിഴ 50 ലക്ഷം വരെ

Read Next

ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക്; യുട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കം ചെയ്യാൻ നിർദേശം