ബലാത്സംഗക്കേസ് ഒത്തുതീർക്കാൻ അമ്പലത്തറ പോലീസ് ശ്രമിച്ചു

കാഞ്ഞങ്ങാട്: കോഴിക്കോട്ടെ ലോഡ്ജിൽ ബലാത്സംഗത്തിനിരയായ അമ്പലത്തറ യുവതിയോട് അമ്പലത്തറ പോലീസും,  കോഴിക്കോട് വനിതാസെല്ലും ചെയ്തത് കടുത്ത നീതി നിഷേധം.

2019 ഡിസംബർ 1 നാണ് അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ  താമസിക്കുന്ന അവിവാഹിത യുവതിയെ  കാഞ്ഞങ്ങാട് തെക്കേപ്പുറത്തെ കമാൽ ഷാനിൽ  കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിലെത്തിച്ച്  ബലാത്സംഗത്തിനിരയാക്കിയത്.  3 വർഷത്തെ പരിചയത്തിനൊടുവിലാണ്  യുവതിയെ വിവാഹവാഗ്ദാനം നൽകി കമാൽ ഷാനിൽ  കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.

കാമുകൻ തന്നെ ചതിക്കില്ലെന്ന ഉത്തമ വിശ്വാസത്തിലാണ്  യുവതി ഷാനിലിനൊപ്പം, കോഴിക്കോട്ടേക്ക് പോയത്. പക്ഷേ, കമാൽ ഷാനിൽ ഒരുക്കിയ ചതിക്കുഴിയിൽപ്പെട്ട്  യുവതി ലോഡ്ജിൽ ബലാത്സംഗത്തിനിരയായി.  തന്റെ ആവശ്യം കഴിഞ്ഞ് യുവതിയെ വലിച്ചെറിഞ്ഞ ഷാനിൽ പിന്നീട് ഇവരുമായി ഫോണിൽ ബന്ധപ്പെടാതെയുമായി.

ഈ സാഹചര്യത്തിലാണ് യുവതി  പരാതിയുമായി  അമ്പലത്തറ പോലീസിലെത്തിയത്.   ഷാനിലിനെ  സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പോലീസ്, കേസ്  ഒത്തുതീർക്കാൻ യുവതിയെ നിർബ്ബന്ധിച്ചു. യുവതിയുടെ മാനത്തിന് വില കൽപിക്കാത്ത അമ്പലത്തറ പോലീസ് കിട്ടിയ നഷ്ടപരിഹാരം വാങ്ങി കേസ് ഒത്തുതീർപ്പാക്കാൻ യുവതിെയ നിർബ്ബന്ധിക്കുകയായിരുന്നു.

ബലാത്സംഗത്തിനിരയായ യുവതി ഒത്തുതീർപ്പിന് വഴങ്ങാത്തതിനെത്തുടർന്ന് സംഭവത്തിൽ  കേസെടുക്കാതെ  പോലീസ് യുവാവിനെ  നിരുപാധികം വിട്ടയക്കുകയായിരുന്നു.

പിന്നീട് യുവതി  കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ നേരിൽ കണ്ട്  പരാതി നൽകിയതോടെയാണ്  ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം  2020 ജനുവരി 10ന് 009\ 20 നമ്പറിൽ  എഫ്ഐആർ  രജിസ്റ്റർ െചയ്യാൻ അമ്പലത്തറ പോലീസ് തയ്യാറായത്.

കുറ്റകൃത്യം നടന്നത് കോഴിക്കോട്ടായതിനാൽ ഈ കേസ് പിന്നീട് കോഴിക്കോട് കസബ പോലീസിന് കൈമാറി.  കസബ പോലീസ് ജനുവരി  20ന് രജിസ്റ്റർ ചെയ്ത  0040\ 20 നമ്പർ എഫ്.ഐ.ഐ ആറാണ് തുടർനടപടിയില്ലാതെ ഇപ്പോൾ കെട്ടിക്കിടക്കുന്നത്. ഈ കേസിന്റെ അന്വേഷണം  നിലവിൽ  വനിതാസെല്ലിനാണ്.

അന്വേഷണച്ചുമതല ഏറ്റെടുത്ത വനിതാ സെൽ അന്വേഷണം  പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകാൻ താമസിച്ചതാണ്  ബലാൽസംഗക്കേസ് പ്രതിയായ കമാൽഷാനിലിന്  ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം കിട്ടാനിടയായത്.

ഏറ്റവുമൊടുവിൽ യുവതി ജനാധിപത്യ മഹിളാ അസോസിയേഷൻ  കാസർകോട് ജില്ലാ ഘടകത്തിന്  പരാതി കൊടുത്തതോടെയാണ്  കേസ് വീണ്ടും ചൂടുപിടിച്ചത്.

ഷാനിലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ജനാധിപത്യ മഹിളാ അസോസിയേഷൻ    കോഴിക്കോട് ജില്ലാ ഘടകം മുഖ്യമന്ത്രിക്കയച്ച  പരാതി പരിശോധനയ്ക്കായി  അഡീഷണൽ ഡി.ഐ.ജിക്ക് അയച്ചിട്ടുണ്ട്.  മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി  ടി.എൻ. സതീദേവിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നത്  മഹിളാ അസോസിയേഷൻ നേതാവായ കാഞ്ഞങ്ങാട്ടെ ദേവീ രവീന്ദ്രനാണ്.

ബലാത്സംഗക്കേസ് അന്വേഷിക്കുന്ന  കോഴിക്കോട് വനിതാസെൽ  കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ  കടുത്ത അലംഭാവമാണ് കാട്ടിയത്.  കൈയ്യിൽ കിട്ടിയ പ്രതിെയ കേസ് രജിസ്റ്റർ ചെയ്ത്  കോഴിക്കോട് പോലീസിന് കൈമാറേണ്ടിയിരുന്ന അമ്പലത്തറ പോലീസ്  സ്ത്രീയുടെ മാനത്തിന്റെ വിലയറിയാതെ  കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു.

LatestDaily

Read Previous

കാഞ്ഞങ്ങാട് നഗരസഭയിൽ 22 വാർഡുകളിൽ വനിതകൾ

Read Next

സ്കൂൾ ഗ്രണ്ടിൽ തൂങ്ങി മരിച്ചത് പോക്സോ പ്രതി