സർക്കാർ അപ്പീൽ തള്ളി, പെരിയ ഇരട്ടക്കൊല സിബിഐയ്ക്ക്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാർ  ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.

ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് നടപടി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. 2019 സെപ്റ്റംബര്‍ 30-നാണ് സിംഗിള്‍ ബെഞ്ചിന്റെ വിധിയുണ്ടായത്.

അപ്പീല്‍ ഹര്‍ജിയില്‍ ഒന്‍പതുമാസം മുമ്പേ വാദം പൂര്‍ത്തിയായതാണ്. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിക്കാനായി എത്തിച്ചത്.

ഇതിനിടെ കേസിലെ മുഖ്യപ്രതി പീതാംബരനുള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞദിവസം ജാമ്യഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി ഇത് പരിഗണിക്കവെ, ഡിവിഷന്‍ ബെഞ്ചിന്റെ വിധി വൈകുന്നതിനാല്‍ അന്വേഷണം തുടരാനാകുന്നില്ലെന്ന് സി.ബി.ഐ. അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത് ലാലിന്റെ  ബൈക്കില്‍വീട്ടിലേക്ക്   പോകുകയായിരുന്നു ഇരുവരും.

രാത്രി 7.40-ഓടെ കല്യോട്ട് കൂരാങ്കര റോഡില്‍ അക്രമികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത് ലാൽ മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി അയ്യങ്കാവ് വീട്ടില്‍ പീതാംബരനാണ് കേസ്സിൽ ഒന്നാംപ്രതി. സി.പി.എം. ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മണികണ്ഠനും ബാലകൃഷ്ണനുമുള്‍പ്പെടെ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചു. മറ്റുള്ളവര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.

കൊലനടന്ന് മൂന്നുമാസം പൂര്‍ത്തിയാകുന്നതിന് ഒരുദിവസം മുമ്പാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും, ഗൂഢാലോചന നടത്തിയതില്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്നും കാണിച്ച് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വാദം പൂര്‍ത്തിയായി ആറുമാസം കഴിഞ്ഞിട്ടും വിധി വന്നില്ലെങ്കില്‍ ചീഫ് ജസ്റ്റിസിന് പ്രത്യേക ഹര്‍ജി നല്‍കാമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശമുണ്ട്. ഇത്തരമൊരു ഹര്‍ജി കിട്ടിയാല്‍ കേസ് മറ്റൊരു ബെഞ്ചിനെ ഏല്‍പ്പിച്ച് വാദം വീണ്ടും കേള്‍ക്കണമെന്നാണ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ തിങ്കളാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഹര്‍ജി നല്‍കിയിരുന്നു.

LatestDaily

Read Previous

പി.എസ്.സി പരിഷ്കാരം ശ്രദ്ധിച്ചില്ലെങ്കിൽ പാളും

Read Next

പുല്ലരിയുന്നതിനിടെ ഷോക്കേറ്റ് മരിച്ചു