സീറോഡ് പീഡനത്തിൽ വനിതാ ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ പോലീസ്

കാഞ്ഞങ്ങാട്: സീറോഡ് പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട  ഡോ. അംബുജാക്ഷിക്കും കാഞ്ഞങ്ങാട്ടെ  സ്വകാര്യാശുപത്രിയിൽ  പെൺകുട്ടിയെ സ്കാനിങ്ങിന് വിധേയയാക്കിയ ഡോക്ടർക്കും, പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിനുമെതിരെ  നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ,  ഡോ. അംബുജാക്ഷി മുൻകൂർ ജാമ്യത്തിന്  ഹൈക്കോടതിയെ സമീപിച്ചു.

അരിമല ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. അംബുജാക്ഷിയാണ്  പിതാവടക്കം നിരവധിപേർ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സീറോഡ് പതിനാറുകാരിയെ അരിമല ആശുപത്രിയിൽ  ഗർഭഛിദ്രത്തിന്  വിധേയയാക്കിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ വിവരമറിഞ്ഞിട്ടും, ഗർഭഛിദ്രം  നടത്തിയത് പോക്സോ വകുപ്പിലെ  ഗുരുതരമായ കുറ്റമാണ് ഡോക്ടർ അംബുജാക്ഷിക്കെതിരെ  ചുമത്തിയിട്ടുള്ളത്.  പെൺകുട്ടിയുടെ  മാതാവും പോക്സോ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടു.

ഗർഭിണിയായ  പതിനാറുകാരിയെ സ്കാനിങ്ങിന് വിധേയമാക്കിയ ഡോക്ടർക്കെതിരെ  പോലീസിന് നേരിട്ട് ജാമ്യം നൽകാവുന്ന പോക്സോയിലെ  നിസ്സാര വകുപ്പ്  പ്രകാരമാണ്  കേസെടുത്തിട്ടുള്ളത്.

പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞിട്ടും,  വിവരം പോലീസിനെ അറിയിച്ചില്ലെന്നതാണ്  ഡോക്ടർ അംബുജാക്ഷിക്കെതിരായ  കുറ്റം.  പെൺകുട്ടിയെ  സ്കാനിങിന് വിധേയമാക്കിയ വിവരം രേഖാമൂലം ഡിഎം.ഒയെ അറിയിച്ചുവെന്നാണ്  ഡോക്ടർ ശീതൾ അന്വേഷണ സംഘത്തെ  ധരിപ്പിച്ചിട്ടുള്ളത്.

ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകിയെന്ന വിവരം പോലീസ്  മുഖവിലയ്ക്കെടുക്കുന്നില്ല. പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭിണിയായ വിവരം പോലീസിനെ അറിയിക്കേണ്ട നിയമപരമായ ബാധ്യത സ്കാൻ ചെയ്ത  ഡോക്ടർക്കുണ്ടെന്ന് പോലീസ് വ്യക്്തമാക്കിയതിന്റെ  അടിസ്ഥാനത്തിലാണ്  സ്കാൻ ചെയ്ത ഡോക്ടറെ  കൂടി കേസ്സിൽ പ്രതിചേർത്ത് കോടതിക്ക് റിപ്പോർട്ട് നൽകിയത്.

പോക്സോ കേസ്സിൽ  ഡോക്ടറുടെ  ജാമ്യാപേക്ഷ പരിഗണനക്കെടുത്ത ഹൈക്കോടതി നീലേശ്വരം പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

കേസ്സന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പി ആർ. മനോജ്, ജാമ്യത്തെ എതിർത്തുകൊണ്ട് ഹൈക്കോടതിക്ക്  റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഡോ. അംബുജാക്ഷിക്ക് വയസ്സ് 65 കഴിഞ്ഞതിനാലും, ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുള്ളതും കണക്കിലെടുത്താണ്  ഈ പോക്സോ കേസിൽ ഡോക്ടറുടെ അറസ്റ്റ് നടപടികളിലേക്ക് നീങ്ങാതിരുന്നതെന്ന് അന്വേഷണ  സംഘം  വെളിപ്പെടുത്തി.   ഡോ. അംബുജാക്ഷിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സംബന്ധിച്ച് അന്തിമ വാദം കേൾക്കുന്നതിനായി ഹൈക്കോടതി കേസ്  ആഗസ്റ്റ് 25-ലേക്ക് മാറ്റി. പീഡനത്തിനിരയായ പെൺകുട്ടിയിപ്പോൾ, ചൈൽഡ് ലൈൻ സംരക്ഷണത്തിലാണ്.

ഒളിവിലുള്ള പ്രതി ക്വിൻറൽ മുഹമ്മദടക്കം കേസിൽ ഏഴു പ്രതികളാണുണ്ടായിരുന്നത്.  മാതാവും രണ്ട് ഡോക്ടർമാരും  പ്രതിചേർക്കപ്പെട്ടതോടെ കേസിൽ  മൊത്തം പ്രതികളുടെ എണ്ണം 10 ആയി.  7 പേർ പെൺകുട്ടിയെ നേരിട്ട് പീഡപ്പിച്ച പ്രതികളാണ്.

LatestDaily

Read Previous

5 പേർക്ക് കോവിഡ് : ജില്ലാശുപത്രി പരിസരം ഭീതിയിൽ

Read Next

പോലീസ് മേധാവിക്ക് എതിരെ വാട്ട്സപ്പ് ക്ലാർക്കിനെതിരെ അന്വേഷണം