ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ലൈംഗിക പീഡനത്തിൽ ഗർഭിണിയാവുകയും,ഗർഭഛിദ്രം നടത്തുകയും ചെയ്ത സീറോഡ് പെൺകുട്ടിയെ സ്കാൻ ചെയ്തത് കാഞ്ഞങ്ങാട്ടെ മറ്റൊരു സ്വകാര്യാശുപത്രിയിൽ.
പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ, പിതാവ് മകളെ ആദ്യമെത്തിച്ചത് നീലേശ്വരത്തെ ഗർഭാശയ രോഗ വിദഗ്ധയുടെ അടുത്താണ്.
ഈ ഗർഭാശയ രോഗ വിദഗ്ധയാണ് ഉദരം സ്കാൻ ചെയ്യാൻ കാഞ്ഞങ്ങാട് ടൗൺ ബസ് സ്റ്റാന്റിന് പിന്നിലുള്ള സ്കാനിംഗ് കേന്ദ്രത്തിൽ കുറിപ്പു നൽകി അയച്ചത്.
കാഞ്ഞങ്ങാട്ട് പെൺകുട്ടിയെ സ്കാനിംഗിന് വിധേയയാക്കിയപ്പോൾ, പെൺകുട്ടി മൂന്നു മാസം ഗർഭിണിയാണെന്ന് കണ്ടെത്തി.
പ്രായ പൂർത്തിയെത്താത്ത പതിനാറുകാരി അവിഹിത മാർഗ്ഗത്തിൽ ഗർഭം ധരിച്ചതായി സ്കാനിംഗിൽ ഡോക്ടർ കണ്ടെത്തിയാൽ ഉടൻ ആ വിവരം പോലീസിൽ അറിയിക്കേണ്ട ബാധ്യത സ്കാൻ ചെയ്ത ഡോക്ടർക്കാണ്.
ഡോക്ടർ ഈ വിവരം പോലീസിലറിയിക്കാതെ സ്കാനിംഗ് റിപ്പോർട്ട് പെൺകുട്ടിയുടെ പിതാവിന്റെ കൈയ്യിൽക്കൊടുത്തു വിടുകയായിരുന്നു.
സ്കാനിംഗ് റിപ്പോർട്ടുമായി നീലേശ്വരത്തെ ഗർഭാശയ രോഗ വിദഗ്ധയെ കാണുന്നതിന് പകരം, പെൺകുട്ടിയും പിതാവും കാഞ്ഞങ്ങാട്ടെ അരിമല ആശുപത്രി ഗർഭാശയ രോഗ വിദഗ്ധ ഡോക്ടർ അംബുജാക്ഷിയെ ചെന്നു കാണുകയും,
അംബുജാക്ഷി പെൺകുട്ടിയെ ഈ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തുകയും ഭ്രൂണം പെൺകുട്ടിയുടെ പിതാവിന്റെ കൈയ്യിൽ വീട്ടിലേക്ക് കൊടുത്തു വിടുകയും ചെയ്തു.
സ്കാനിംഗിൽ പെൺകുട്ടി ഗർഭിണിയാണെന്ന് ഉറപ്പാക്കിയിട്ടും ഈ വിവരം മറച്ചു വെച്ചുവെന്നതിന് സ്കാനിംഗ് വിദഗ്ധയായ ഡോക്ടറെ ഈ പോക്സോ കേസ്സിൽ കേസ്സന്വേഷണ സംഘം പ്രതി ചേർക്കുകയും ചെയ്തു.
പോക്സോ കുറ്റകൃത്യമായതിനാൽ ഗർഭഛിദ്രം നടത്തിയ ഡോക്ടർക്കും, സ്കാൻ ചെയ്ത വിവരം മറച്ചുവെച്ച ഡോക്ടർക്കും കുറ്റകൃത്യം തുല്ല്യ നിലയിലാണ്.