പയ്യന്നൂർ ഹണി ട്രാപ്പ്: പണം വാങ്ങാനെത്തിയവരുടെ ബൈക്ക് തോട്ടില്‍ കണ്ടെത്തി

പയ്യന്നൂര്‍: പയ്യന്നൂര്‍ ബൈപ്പാസ് റോഡിൽ പെരുമ്പ തോടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്കിന്റെ ഉടമകളെ പോലീസ് കണ്ടെത്തി.

ഹണിട്രാപ്പില്‍ കുടുക്കിയ സ്‌കൂള്‍ ജീവനക്കാരനില്‍നിന്നും പണം വാങ്ങാന്‍ ഇടനിലക്കാരായി എത്തിയ കാസർകോട് ജില്ലയിലെ രണ്ടു യുവാക്കളുടെ ബൈക്കാണ് കണ്ടെത്തിയത്.

സ്‌കൂള്‍ ജീവനക്കാരനെ കെണിയില്‍ കുടുക്കി പണം പിടുങ്ങാനുള്ള ശ്രമവും പണം വാങ്ങാനെത്തിയവരെ കൈകാര്യം ചെയ്ത സംഭവത്തിന് പിന്നാലെയാണ് ബൈക്ക് കിട്ടിയത്.

പെരുമ്പ ബൈപാസ് റോഡിലെ കൾവർട്ടിന് സമീപത്ത് വെള്ളത്തില്‍ തള്ളിയിട്ട നിലയില്‍ കണ്ടെത്തിയ ബൈക്കിന്റെ പിന്നാമ്പുറ കഥകളും ചെന്നെത്തുന്നത് ഹണിട്രാപ്പ് സംഭവങ്ങളിലേക്കാണെന്നാണ് പോലീസ് അന്വേഷണത്തിലും വ്യക്തമായത്.

ഇന്നലെ ഉച്ചയോടെയാണ് കാസര്‍കോട് രജിസ്ട്രേഷനിലുള്ള പള്‍സര്‍ ബൈക്ക് തോട്ടിലെ വെള്ളത്തില്‍ മുക്കിയിട്ട നിലയില്‍ വഴിയാത്രക്കാര്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് ക്രെയിന്‍ ഉപയോഗിച്ച് തോട്ടില്‍ നിന്നും ബൈക്ക് കരയ്ക്കുകയറ്റുകയായിരുന്നു.

തുടര്‍ന്ന് ബൈക്കിനെ പറ്റിയുള്ള അന്വേഷണത്തിനിടയിലാണ് ഹണി ട്രാപ്പിനിരയായ സ്‌കൂള്‍ ജീവനക്കാരനിൽ നിന്നും പണം വാങ്ങാനെത്തിയ യുവാക്കള്‍ എത്തിയ ബൈക്കാണിതെന്ന് ബോധ്യമായത്.

മുന്‍പരിചയമുണ്ടായിരുന്ന യുവതിയാണ് കൂടുതല്‍ അടുപ്പം കാണിച്ച് സ്‌കൂള്‍ ജീവനക്കാരനെ ഹണി ട്രാപ്പിനിരയാക്കി കെണിയൊരുക്കിയത്.

തുടര്‍ന്ന് അഞ്ചുലക്ഷം രൂപ ചോദിച്ച് ഹണി ട്രാപ്പിന്റെ ആസൂത്രകരായ ചിലര്‍ വീഡിയോകളും ഫോട്ടോകളുമായി രംഗത്തെത്തിയതോടെയാണ് മാനഹാനി ഭയന്ന സ്ത്രീ ഒത്തുതീര്‍പ്പിന് തയ്യാറായത്.

ഒടുവില്‍ രണ്ടുലക്ഷം രൂപയുടെ ചെക്കും 20,000 രൂപയും നല്‍കി തടിതപ്പിയെങ്കിലും ചെക്കിലുള്ള  തുക പണമായി നല്‍കണമെന്ന ആവശ്യമാണ് പിന്നീടുണ്ടായത്.

തല്‍ക്കാലം കയ്യിലുള്ള 50,000 രൂപ നല്‍കാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പണം വാങ്ങാൻ ബുധനാഴ്ച പയ്യന്നൂര്‍ ബൈപാസ് റോഡിലെത്തിയ യുവാക്കളും സ്‌കൂള്‍ ജീവനക്കാരന്‍ നിയോഗിച്ച സംഘവുമായി സംഘട്ടനമുണ്ടായി.ഇതിനിടയില്‍ തോട്ടില്‍ ഉപേക്ഷിച്ചതാണ് ബൈക്ക്.

ഹണിട്രാപ്പ് സംഭവത്തില്‍ പരാതിക്കാരില്ലാത്തതിനാല്‍ നിയമനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ് പോലീസ്.

എന്നാല്‍ സംഭവ സ്ഥലത്തുനിന്നും പിടികൂടിയ യുവാക്കളുടെ ഫോണില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതില്‍ ഉറക്കം നഷ്ടപ്പെട്ട ചിലര്‍ ഉന്നത സ്വാധീനമുപയോഗിച്ച് പോലീസ് നടപടികള്‍ക്ക് തടയിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും സൂചനയുണ്ട്.

LatestDaily

Read Previous

വെള്ളൂർ ഹണിട്രാപ്പിന് പിന്നിൽ തൃക്കരിപ്പൂർ യുവതികൾ

Read Next

കൊലപാതക ആസൂത്രണം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച്