മയക്കുമരുന്ന് നൽകി പീഡനം: ഇരയുടെ പിതാവ് പോക്സോ പ്രതി

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തലിന് പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയും, വിവരം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും ചെയ്ത കുട്ടിയുടെ അച്ഛന്‍ പോക്‌സോ കേസിലെ പ്രതിയായി.മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ഖര്‍ഗര്‍ പോലീസാണ് പിതാവിനെതിരെ നേരത്തെ ഒരു പോക്‌സോ കേസെടുത്തിട്ടുള്ളത്.

രണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവം. ഭാര്യയുടെ പരാതിയിലാണ്  അന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. പീഡനത്തിനിരയായ മകളെ  ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ രക്ഷിതാവ് ഹാജരാക്കുന്നതും, കുട്ടിയുടെ ചിത്രമെടുക്കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ, ദൃശ്യമാധ്യമങ്ങളെ നേരിട്ട് വിവരം നല്‍കിയതും, മകളെകൊണ്ട് പ്രതികരണം നടത്തിച്ചതും പിതാവായിരുന്നു.

സഹപാഠി മയക്കുമരുന്ന് നല്‍കി തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. 11 പെണ്‍കുട്ടികളെ കൂടി ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ വിശ്വസനീയമല്ലെന്നാണ് പോലീസിന്റെ നിഗമനം. പീഡനം സംബന്ധിച്ച് മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പോലീസിനോട് പറയാനും കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായിട്ടില്ല. കേരളത്തിന് പുറത്തായിരുന്ന അമ്മ ബുധനാഴ്ച കണ്ണൂരിലെത്തിയിരുന്നു.

സംഭവത്തില്‍ മറ്റ് പെണ്‍കുട്ടികളാരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല. സഹപാഠിയായ ആണ്‍കുട്ടി കഞ്ചാവ് വലിക്കാറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കഞ്ചാവ് തരുന്ന ആളുടെ പേര് അറിയില്ലെന്നും കണ്ടാല്‍ തിരിച്ചറിയുമെന്നുമായിരുന്നു ആണ്‍കുട്ടി പറഞ്ഞത്. പെണ്‍കുട്ടിയാണ് തനിക്ക് ആദ്യം മയക്കുമരുന്ന് നല്‍കിയതെന്നും ആണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

LatestDaily

Read Previous

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചുവരിൽ ഖാലിസ്ഥാന്‍ മുദ്രാവാക്യം

Read Next

ലഹരി മരുന്ന് കടത്തിയ യുവാക്കൾ റിമാന്റിൽ