തേപ്പ് തൊഴിലാളിയെ വെട്ടിക്കൊന്നു സഹോദരീ ഭർത്താവ് ഒളിവിൽ

പെരിയ  : ചാലിങ്കാൽ നമ്പ്യാരടുക്കം സുശീല ഗോപാലൻ നഗറിൽ തേപ്പ് തൊഴിലാളിയെ വെട്ടിക്കൊന്നു. നമ്പ്യാരടുക്കത്തെ പൊന്നപ്പൻ – കമലാവതി ദമ്പതികളുടെ മകൻ നീലക്ണഠനെയാണ് 38, വീടിനുള്ളിൽ കട്ടിലിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.

നീലകണ്ഠന്റെ സഹോദരി സുശീലയുടെ മകൻ അഭിഷേകാണ് ഇന്ന് രാവിലെ രക്തത്തിൽക്കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്കുപയോഗിച്ച വാക്കത്തിയും മുറ്റത്ത് നിന്ന് കണ്ടെത്തി. കത്തി മുറ്റത്തെ പൈപ്പിൽ നിന്നും കഴുകി വൃത്തിയാക്കിയതിന്റെ രക്തക്കറയും കണ്ടെത്തി.

നീലകണ്ഠന്റെ ഭാര്യ ആശ അവരുടെ കർണ്ണാടകയിലെ  വീട്ടിലായതിനാൽ ഇദ്ദേഹം നമ്പ്യാരടുക്കത്തെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഇന്നലെ രാത്രി ഇദ്ദേഹത്തോടൊപ്പം മൂത്ത സഹോദരി സുശീലയുടെ ഭർത്താവ് ഗണേശനുമുണ്ടായിരുന്നു.  സംഭവത്തിന് ശേഷം ഗണേശനെ കാണാതായതിനാൽ കൊലയാളി ഗണേശൻ തന്നെയാണെന്ന് സംശയമുണ്ട്.

നീലകണ്ഠന് പ്രഭാതഭക്ഷണം നൽകാനാണ് മരുമകൻ അഭിഷേക് രാവിലെ വീട്ടിലെത്തിയത്. അഭിഷേകിന്റെ നിലവിളി കേട്ടാണ് നമ്പ്യാരടുക്കം നിവാസികൾ സംഭവമറിഞ്ഞത്. കുടുംബപ്രശ്നത്തെത്തുടർന്ന് ഗണേശൻ നീലകണ്ഠനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു.

വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.മൃതദേഹം വിദഗ്ദ പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിന് ശേഷം കാണാതായ ഗണേശന് വേണ്ടി പോലീസ് തെരച്ചിൽ ശക്തമാക്കി. ഗണേശന്റെ മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.

തേപ്പ് തൊഴിലാളിയായ നീലകണ്ഠന് രണ്ട് വയസ്സുള്ള ഒരു മകളുണ്ട്. സുശീല, ലീലാവതി എന്നിവർ സഹോദരങ്ങളാണ്. സംഭവ സ്ഥലത്ത് ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ അമ്പലത്തറ ഐ.പി. ടി.കെ. മുകുന്ദൻ പരിശോധനകൾ നടത്തി.

ഡോഗ് സ്ക്വാഡും കൊല നടന്ന വീട്ടിൽ പരിശോധന നടത്തി. നീലകണ്ഠന്റെ കഴുത്തിനേറ്റ വെട്ടിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലം  ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന സന്ദർശിച്ചു.

LatestDaily

Read Previous

സ്പോർട്സ് ടീമിൽ വിഭജനം; മേയർ ആര്യ രാജേന്ദ്രന് വിമർശനം

Read Next

കനത്ത മഴ തുടരുന്നതിനാൽ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി