നൗഷാദ് യാത്രയായത് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ

കാഞ്ഞങ്ങാട്:  യുവാവിന്റെ ദാരുണമരണത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ പരേതന്റെ ബന്ധുമിത്രാദികളും സുഹൃത്തുക്കളും. ഇന്നലെ  പുഞ്ചാവി  സദ്ദാംമുക്കിൽ ഷോക്കേറ്റ് മരിച്ച വെള്ളിക്കോത്ത് സ്വദേശി നൗഷാദ് നാട്ടുകാർക്കും സുഹൃത്തുക്കൾക്കും  അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു.

സൗദിയിൽ ജോലി ചെയ്യുന്ന നൗഷാദ്  6 മാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. വെള്ളിക്കോത്ത് മത്സ്യച്ചന്തയ്ക്ക് സമീപം വാടകയ്ക്ക്  താമസിക്കുന്ന നൗഷാദിന്റെ  സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. പുഞ്ചാവിയിൽ  നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ  സമീപത്തെ താല്ക്കാലിക ഷെഡിൽ  സ്ഥാപിച്ച മോട്ടോറിൽ നിന്ന് ഷോക്കേറ്റാണ് യുവാവ് മരിച്ചത്.

സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വീട് നിർമ്മാണത്തിൽ കഠിനമായി ദേഹാധ്വാനം  ചെയ്ത യുവാവ് വീടെന്ന സ്വപ്നം  സാക്ഷാത്കരിക്കുന്നതിന് മുമ്പെ മരണപ്പെട്ടതിന്റെ ദുഖത്തിലാണ് ഇദ്ദേഹത്തിന്റെ കുടുംബവും , ബന്ധുക്കളും, നാട്ടുകാരും.

മോട്ടോറിൽ നിന്നും  ഷോക്കേൽക്കുന്നതായുള്ള  തൊഴിലാളികളുടെ പരാതി പരിശോധിക്കാനെത്തിയ ഇദ്ദേഹം മോട്ടോറിന്റെ സ്വിച്ചിൽ തൊട്ടയുടനെ ഷോക്കേറ്റ് തെറിച്ച് വീണ് തൽക്ഷണം മരിക്കുകയായിരുന്നു.

നൗഷാദ് വെള്ളിക്കോത്തെ പരേതരായ അബ്ബാസിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: നജ്മ, മക്കൾ: നജദത്ത്, നജീദ് സഹോദരങ്ങൾ, ഇബ്രാഹിം,  ഖദീജ, നസീമ, ഹൈദർ, അഷ്റഫ്, പരേതനായ മുഹമ്മദ് കുഞ്ഞി.

നൗഷാദിന്റെ മരണത്തിൽ ഹോസ്ദുർഗ്ഗ്  പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

LatestDaily

Read Previous

വഖഫ് ഭൂമി തിരികെ നൽകി എംഎൽഏ. തടിയൂരി

Read Next

യുവാവിന് മണൽ മാഫിയയുടെ വധഭീഷണി