അനധികൃത ഹോട്ടലിന് കെട്ടിട നമ്പരുമില്ല 

കാഞ്ഞങ്ങാട് : സ്നേഹതീരം കുടുംബശ്രീ പുതിയകോട്ട താലൂക്കാപ്പീസ് വളപ്പിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി അനധികൃതമായി നടത്തി വരുന്ന ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് നമ്പരുമില്ല. പി. കരുണാകരൻ എം.പിയുടെ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ചിലവഴിച്ച് താലൂക്കാപ്പീസ് വളപ്പിൽ പണിതീർത്ത ഒറ്റനില കോൺക്രീറ്റ് കെട്ടിടത്തിലാണ് മൂന്ന് വർഷമായി കുടുംബശ്രീയുടെ അനധികൃത ഹോട്ടൽ പ്രവർത്തിച്ചുവരുന്നത്.

നമ്പരില്ലാത്ത കെട്ടിടങ്ങൾ നഗരസഭയിൽ പാടില്ലെന്നിരിക്കെയാണ് കാഞ്ഞങ്ങാട് നഗരസഭ കാര്യാലയത്തിന് തൊട്ടുമുന്നിൽ സ്ഥിതി ചെയ്യുന്ന എം. പി. ഫണ്ട് ചിലവിൽ പണിത കെട്ടിടം മൂന്ന് വർഷമായി നഗരസഭ കണ്ടില്ലെന്ന് നടിച്ചത്. ഇതേ കെട്ടിടത്തിൽ തന്നെയാണ് മൂന്നുവർഷമായി യാതൊരു രേഖകളുമില്ലാതെ കുടുംബശ്രീ ഹോട്ടലും പ്രവർത്തിക്കുന്നത്. കാഞ്ഞങ്ങാട് സൗത്ത് സ്വദേശിനി അനിതയാണ് ഈ ഹോട്ടലിന്റെ മുഖ്യ നടത്തിപ്പുകാരി.

കുടുംബശ്രീ ഹോട്ടൽ എന്നാണ് പേരെങ്കിലും ഹോട്ടലിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ കണക്കുകളൊന്നും ഇന്നുവരെ സ്നേഹതീരം  കുടുംബശ്രീയുടെ യോഗത്തിൽ  അവതരിപ്പിച്ചിട്ടില്ല. എം. പി. ഫണ്ട് വിനിയോഗിച്ച് റവന്യൂ സ്ഥലത്ത് നിർമ്മിച്ച കെട്ടിടം നമ്പർ വാങ്ങാതെ ഒരിക്കലും  ഇതര വ്യാപാരാവശ്യത്തിന് തുറന്നുകൊടുക്കാനോ, പ്രവർത്തിക്കാനോ നഗരപാലികാ നിയമം അനുവദിക്കുന്നില്ല.

വി. വി. രമേശൻ നഗരസഭ ചെയർമാനായ 2019 ലാണ് എം.പി. ഫണ്ടിൽ പണിത കെട്ടിടത്തിൽ കുടുംബശ്രീ ഹോട്ടൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തത്. അനധികൃത ഹോട്ടലിന് എതിരെ ഇപ്പോൾ കാഞ്ഞങ്ങാട്ടെ പൊതു പ്രവർത്തകൻ വിജിലൻസിന് നൽകിയ പരാതി കൈപ്പറ്റിയതായി കാസർകോട് വിജിലൻസ് അധികൃതർ പറഞ്ഞു. പരാതി ഇന്നലെ തന്നെ വിജിലൻസ് ഡയറക്ടർക്ക് അയച്ചുകൊടുത്തിട്ടുണ്ട്.  പരാതിയിൽ തെളിവുകൾ ശേഖരിക്കാനുള്ള ഉത്തരവ് ലഭിച്ചാലുടൻ അന്വേഷണമാരംഭിക്കും.

LatestDaily

Read Previous

ഹൊസ്ദുർഗ് ബാങ്ക് സിക്രട്ടറി അന്തരിച്ചു 

Read Next

കോൺഗ്രസ്  പ്രവർത്തകന്റെ ദുരൂഹ മരണം: നുണപരിശോധനയ്ക്ക് നീക്കം