ബേക്കലിൽ മണൽക്കൊള്ള രൂക്ഷം

ബേക്കൽ: ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ബേക്കൽ ജംഗ്ഷൻ, ഖുത്തുബപ്പള്ളി, പുതിയകടപ്പുറം പള്ളിക്കര എന്നീ തീരപ്രദേശങ്ങളിൽ അനിയന്ത്രിതമായി മണലെടുപ്പിനെ തുടർന്ന് തീരദേശം പാരിസ്ഥിതിക ഭീഷണി നേരിടുന്നതായി പരാതി.

ബേക്കൽ പോലീസ് സ്റ്റേഷനിൽ മണൽ മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്താലാണ് ഇവിടങ്ങളിൽ മണൽക്കൊള്ള നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

രാത്രിയുടെ മറവിൽ പോലീസ് പരിശോധനയില്ലാത്ത ഇടവേളകളിലാണ് തീരപ്രദേശത്തു നിന്ന് ലോഡ് കണക്കിന് മണൽ കടത്തിക്കൊണ്ടുപോകുന്നത്. ബേക്കലിൽ പോലീസ് ഇൻസ്പെക്ടറോ, എസ്ഐയോ പുറത്ത് പരിശോധനയ്ക്കിറങ്ങുന്ന വിവരം മണൽമാഫിയയെ അറിയിക്കാൻ പോലീസിൽ തന്നെ ചാരൻമാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. 

ലോഡൊന്നിന് 10,000 മുതൽ 12,000 രൂപ വരെയാണ് നിലവിൽ കള്ളക്കടത്ത് മണലിന്റെ വില. ഇതിൽ ഒരു വിഹിതം മണൽമാഫിയ ബേക്കൽ പോലീസിലെ ചില ഉദ്യോഗസ്ഥർക്ക് എത്തിച്ചു നൽകുന്നതുമൂലമാണ് പോലീസ് സ്റ്റേഷൻ പരിധിയിൽ മണൽക്കൊള്ള നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

മണൽക്കൊള്ള നടക്കുന്ന വിവരം പോലീസിൽ വിളിച്ചറിയിച്ചാൽ,  പോലീസ് വേണ്ടത്ര താൽപ്പര്യം കാണിക്കാറില്ലെന്നും, ഫോൺ വിളിച്ചയാളെ പരിഹസിക്കാറാണ് പതിവെന്നും പരിസരവാസികൾ പറഞ്ഞു.

മണൽക്കള്ളക്കടത്തിന് കൂട്ടു നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നതാധികാരികൾക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

മണൽക്കടത്തിന് ഒത്താശ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

LatestDaily

Read Previous

ജില്ലാശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Read Next

സ്വർണ്ണക്കടത്തിൽ ഫൈസലിന് പുറമെ യുഏഇ യിൽ വേറെയും പ്രതികൾ