മുളക് പൊടിയും ബ്ലേഡു കത്തിയുമായി പരീക്ഷാഹാളിലെത്തിയ വിദ്യാർത്ഥിനി  കൂട്ടുകാരിയെ കുത്തിയത് കരുതിക്കൂട്ടി

തലശ്ശേരി : മുളക് പൊടിയും ബ്ലേഡു കത്തിയുമായി സ്കൂളിലെത്തി പരീക്ഷാ ഹാളിൽക്കയറി കൂട്ടുകാരിയുടെ കഴുത്തിന് കുത്തിയ  വിദ്യാർത്ഥിനിയുടെ പേരിൽ വധശ്രമത്തിന് കേസ്. ഉറ്റ കൂട്ടുകാരിയെ കുത്തി പരിക്കേൽപിക്കാനുണ്ടായ പ്രകോപനത്തിന് പിന്നിൽ സ്കൂളിലെ ചില സുഹൃദ് ബന്ധങ്ങളുടെ പേരിലുണ്ടായ അകൽച്ചയും തെറ്റിദ്ധാരണയുമാണെന്ന് സൂചന.

ആക്രമത്തിൽ കഴുത്തിനും കൈക്കും പരിക്കേറ്റ പെൺകുട്ടിയെ ചികിത്സക്ക് ശേഷം രക്ഷിതാക്കൾ ഇന്നലെ വൈകീട്ട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടിയുടെ കഴുത്തിനും കൈക്കും തുന്നിക്കെട്ടലുകളുണ്ട്. തലശ്ശേരി നഗര മധ്യത്തിലുള്ള ബി.ഇ.എം.പി.സ്കൂളിലെ പരീക്ഷാ ഹാളിൽ ഇന്നലെ രാവിലെ 10.30 ന് രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും നടുക്കമുണ്ടാക്കിയ സംഭവം നടന്നത്. പ്ലസ് വൺ പരീക്ഷ എഴുതുന്നതിനിടയിലാണ് കരുതിക്കൂടിയുള്ള അക്രമം.

പ്രകോപിതയായ സഹപാഠി പിന്നിലെ ഇരിപ്പിടത്തിൽ നിന്നും മുന്നിലിരുന്ന കുട്ടിയുടെ മുടിക്ക് കുത്തി പിടിച്ച് കഴുത്തിന് നേരെ ബ്ലേഡ് കത്തി പ്രയോഗിക്കുകയായിരുന്നു. പിന്നീടും അക്രമോത്സുകയായി പെരുമാറിയ പെൺകുട്ടിയെ ഹാളിലുണ്ടായ മറ്റ് കുട്ടികളും അധ്യാപികയും തടഞ്ഞുവെച്ചതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല. ഓർക്കാപ്പുറത്തുള്ള അക്രമത്തിൽ കഴുത്തിനും വലത് കൈക്കും മുറിവേറ്റ വിദ്യാർത്ഥിനിയെ സ്കൂൾ അധികൃതർ തന്നെയാണ് ഉടൻ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചത്.

അക്രമകാരിയായ പെൺകുട്ടി അസ്വസ്ഥതയോടെ സമനില തെറ്റിയ നിലയിലായിരുന്നു പിന്നീടും പെരുമാറിയതെന്ന് സ്കൂൾ അധികൃതർ പോലീസിന് മൊഴി നൽകി. അക്രമം നടത്തിയ വിദ്യാർത്ഥിനിയെ പോലീസെത്തിയാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കിയത്. പിന്നീട് രക്ഷിതാക്കളെ വിളിച്ചു വരുത്തിയ ശേഷം കുട്ടിയെ വിദഗ്ദ പരിശോധനക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. പരീക്ഷാഹാളിൽ തത്സമയമുണ്ടായിരുന്ന മറ്റ് കുട്ടികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു.

അക്രമത്തിനിരയായ വിദ്യാർത്ഥിനിയും അക്രമിച്ച വിദ്യാർത്ഥിനിയും വലിയ  കൂട്ടുകാരായിരുന്നു. എന്നാൽ ചില പ്രശ്നങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി കണ്ടാൽ മിണ്ടാതെ അകന്നു നിൽക്കുകയായിരുന്നു.

LatestDaily

Read Previous

വീണ്ടും ആർടിപിസിആർ; വിദേശത്തുനിന്ന് വരുന്നവർക്ക് പരിശോധന ഉണ്ടായിരിക്കും

Read Next

തളിപ്പറമ്പ് കുറ്റിക്കോലിൽ വീണ്ടും വാഹനാപകടം