സുഷാന്തിന്റെ വിയോഗം വാക്കുകള്‍ കിട്ടാതെ ധോണി

റാഞ്ചി: വെള്ളിത്തിരയില്‍ തന്നെ അനശ്വരനാക്കിയ നടന്‍ സുഷാന്ത് സിങ് രാജ്പുതിന്റെ മരണം ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റര്‍ എംഎസ് ധോണിയെയും സ്തബ്ധനാക്കിയിരിക്കുകയാണ്. എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയെന്ന ബോളിവുഡ് സിനിമയില്‍ ധോണിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് സുഷാന്തായിരുന്നു. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ഈ സിനിമ നിര്‍മിച്ചത് ധോണിയുടെ മാനേജര്‍ കൂടിയായ അരുണ്‍ പാണ്ഡെയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സുഷാന്തിനെ തന്റെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയില്ലെങ്കിലും താരത്തിന്റേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരിക്കുന്നത്.

സുഷാന്തിന്റെ വിയോഗം ധോണിയെ സ്തബ്ധനാക്കിയതായും പ്രതികരിക്കാന്‍ അദ്ദേഹത്തിനു വാക്കുകള്‍ കിട്ടുന്നില്ലെന്നും അരുണ്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കു വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല. ധോണിക്കു മാത്രമല്ല തനിക്കും ഇതേക്കുറിച്ച് എന്തു പ്രതികരിക്കണമെന്നറിയില്ലെന്നു ഒരു ദേശീയ മാധ്യമത്തോടു അരുണ്‍ പ്രതികരിച്ചു. സുഷാന്തിന് വെറും 34 വയസ്സ് മാത്രമേയുള്ളൂ. ഒരുപാട് വലിയ കരിയര്‍ അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. അക്കാര്യത്തില്‍ സംശയമില്ലായിരുന്നു. എല്ലാവരുടെ ജീവിതത്തിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാവുമെന്നും അരുണ്‍ വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട് 18 മാസം സുഷാന്തിനൊപ്പം ചെലവഴിച്ചിരുന്നു. വെള്ളിത്തിരയില്‍ താന്‍ അഭിനയിക്കാന്‍ പോവുന്ന കഥാപാത്രത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. ധോണിയെ എല്ലാ തരത്തിലും അതുപോലെ സിനിമയിലേക്കും കൊണ്ടു വരാന്‍ ഒമ്പതു മാത്രം സുഷാന്ത് പരിശീലനം നടത്തി. മാത്രമല്ല മഹിക്കൊപ്പവും അദ്ദേഹം 15 ദിവസം ചെലവഴിച്ചിരുന്നു.

മുന്‍ ക്രിക്കറ്റര്‍ കിരണ്‍ മോറെയക്ക്ക്കു കീഴിലായിരുന്നു സുഷാന്ത് പരിശീലനം നടത്തിയത്. പരിശീലനത്തിനിടെ അദ്ദേഹത്തിന് പേശിവലിവ് അനുഭവപ്പെടുകയും നട്ടെല്ലിനു ചെറിയ പൊട്ടലുണ്ടാവുകയും ചെയ്തിരുന്നു. എങ്കിലും സുഷാന്ത് വിട്ടുകൊടുത്തില്ല. ഒരാഴ്ചയ്ക്കുള്ളില്‍ ഇവയില്‍ നിന്നും അദ്ദേഹം മുക്തനായി. സുഷാന്റെ ആത്മസമര്‍പ്പണം ധോണിയെപ്പോലും ആകര്‍ഷിച്ചതായും അരുണ്‍ കൂട്ടിച്ചേര്‍ത്തു. ഒരു രാത്രി മുഴുവനുമെടുത്താണ് സുഷാന്ത് സിനിമയുടെ തിരക്കഥ ഉള്‍ക്കൊണ്ടത്. അത്രയും പെര്‍ഫക്ടായി ധോണിയുടെ റോള്‍ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ധോണിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചതിനാല്‍ തന്റെ എല്ലാ കഴിവും പുറത്തെടുക്കുമെന്ന് സുഷാന്ത് ഇടയ്ക്കിടെ പറയുമായിരുന്നു. വെള്ളിത്തിരയില്‍ ധോണിയെ അഭിനയിച്ച് പ്രതിഫലിപ്പിക്കുകയന്നത് എളുപ്പമല്ല. എന്നാല്‍ സുഷാന്ത് വളരെ എളുപ്പം ഇതു സാധിച്ചെടുത്തു. ഈ റോള്‍ ചെയ്യാന്‍ അനുയോജ്യനായ വ്യക്തി സുഷാന്താണെന്നു തനിക്കും ധോണിക്കുമെല്ലാം അറിയാമായിരുന്നുവെന്നും അരുണ്‍ വിശദമാക്കി.

ധോണിയുടെ അടുത്ത സുഹൃത്തായ സീമന്ത് ലൊഹാനിയും സുഷാന്തിന്റെ മരണത്തിന്റെ ഷോക്കിലാണ്. ധോണിയെ 100 ശതമാനം പെര്‍ഫെക്ടായി അവതരിപ്പിക്കണമെന്ന് സുഷാന്ത് ആഗ്രഹിച്ചിരുന്നു. ഞങ്ങളോടെല്ലാം ധോണിയക്കുറിച്ച് അദ്ദേഹം ചോദിച്ചിരുന്നു. ധോണിയുടെ നടത്തത്തിന്റെ ശൈലി, സംസാരിക്കുന്നത് എങ്ങനെ തുടങ്ങി ഓരോ കാര്യങ്ങളും സുഷാന്ത് ചോദിച്ച് മനസ്സിലാക്കിയെടുത്തു. ധോണിയുടെ എല്ലാ മാനറിസങ്ങളും അതു പോലെ തന്നെ സുഷാന്ത് അവതരിപ്പിച്ചതായും ഇത് അവിശ്വസനീയമാണെന്നും ലൊഹാനി കൂട്ടിച്ചേര്‍ത്തു.

LatestDaily

Read Previous

കേന്ദ്രത്തിനെതിരെ സിപിഎം: ഇരുപതിനായിരം കേന്ദ്രങ്ങളിൽ ധർണ്ണ

Read Next

അതിരു വിടുന്ന സൈബർ യുദ്ധം