സിപിഎം സെമിനാർ ദേശീയ ശ്രദ്ധ പിടിച്ചു പറ്റി

കാഞ്ഞങ്ങാട്: കോൺഗ്രസിനും സിപിഎമ്മിനുമിടയിൽ വലിയ അഭിപ്രായ വ്യത്യാസമില്ലാത്ത ഒരു വിഷയത്തിൽ കണ്ണൂരിൽ നടക്കുന്ന ദേശീയ സെമിനാർ ഇതിനകം ദേശീയ  ശ്രദ്ധ പിടിച്ചുപറ്റി. സിപിഎം 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി  നടക്കുന്ന സെമിനാറുകളിൽ ഒന്നിന്റെ വിഷയം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ആസ്പദമാക്കിയുള്ളതായതിനാൽ താരതമ്യേന വലിയ വാർത്താ പ്രാധാന്യമുള്ളതായിരുന്നില്ല.

എന്നാൽ മുൻ കേന്ദ്ര മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് പാർട്ടി വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചതോടെയാണ് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രവും സജീവ ചർച്ചാ വിഷയവുമായി സെമിനാർ മാറിയത്. ഇന്ന് നടക്കുന്ന സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി. എം.കെ. സ്റ്റാലിനും പങ്കെടുക്കുന്നുണ്ട്. വിഷയം കേന്ദ്ര -സംസ്ഥാന  ബന്ധമായതിനാൽ കേന്ദ്രത്തിലെ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ സമാനമായ അഭിപ്രായമുള്ളതാണ്.

സിൽവർലൈൻ വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ്, കേരള സർക്കാറുമായി തുറന്ന യുദ്ധത്തിലേർപ്പെട്ട സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ സെമിനാറിൽ പങ്കെടുക്കുന്നതിന് പാർട്ടി വിലക്ക് ഏർപ്പെടുത്തിയത്. കെ.പിസിസിയുടെ നിലപാടിനെ കേന്ദ്ര ഹൈക്കമാന്റും പിന്തുണച്ചതോടെ ശശി തരൂർ സെമിനാറിൽ നിന്ന് പിന്മാറിയെങ്കിലും കെ.വി. തോമസ് പിന്മാറാൻ സന്നദ്ധമായില്ല. താരതമ്യേന ചെറുതായ ഒരു സെമിനാറാണ് കേന്ദ്ര- സംസ്ഥാന ബന്ധത്തെക്കുറിച്ച് പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചത്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന  വർത്തമാന സാഹചര്യത്തിൽ അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ച് ഒന്നിച്ചു പ്രവർത്തിക്കണമെന്നതിനാലാണ് സിപിഎം കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചതെന്നും, അവരുടെ പാർട്ടിയിൽ ചേരാനല്ലെന്നുമാണ് കെ.വി. തോമസിന്റെ വിശദീകരണം. ഡിഎം.കെ. നേതാവായ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനൊപ്പം ഒരു സെമിനാറിൽ പങ്കെടുക്കുന്നത്.ഒരപരാധമായി കാണേണ്ടതില്ലെന്നും കെ.വി. തോമസ് വിശദീകരിക്കുന്നു.

ഓപ്പറേഷൻ താമരയുടെ വലയിൽ വീഴാത്ത സംസ്ഥാനങ്ങൾക്ക് ആവശ്യത്തിന് ഫണ്ടനുവദിക്കാതെയും പദ്ധതികളിൽ നിന്ന് മാറ്റി നിർത്തിയും അവഗണിക്കുന്ന കേന്ദ്ര നിലപാടിനെതിരെ നടക്കുന്ന സെമിനാറിൽ നിന്ന് കോൺഗ്രസിനെ മാറ്റി നിർത്തുന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട് ദേശീയ തലത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണുണ്ടാക്കിയിട്ടുള്ളത്.

LatestDaily

Read Previous

കിണർ പുതുക്കിപ്പണിതു

Read Next

തോമസ് വിഷയത്തിൽ കെ.സുധാകരന് ക്ഷീണം