ആരാധനയിൽ കരുതൽ വേണം

മാർച്ച് മാസത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ അടച്ചിട്ട ആരാധനാലയങ്ങളുടെ  വാതിൽ നാളെ മുതൽ വിശ്വാസികൾക്കു മുന്നിൽ തുറക്കുകയാണ്. ആരാധനാലയങ്ങൾ തുറക്കുക എന്ന തീരുമാനം കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരം കൂടിയാണ്. വിശ്വാസികൾക്ക് ആരാധനാലയങ്ങളിലെ സന്ദർശനം ഒഴിച്ചുകൂടാത്തതാണെങ്കിലും സർക്കാർ നിയന്ത്രണത്തെത്തുടർന്ന് ഇവയെല്ലാം മാറ്റി വെച്ചിരിക്കുയായിരുന്നു. വീട്ടിലിരുന്നും പ്രാർത്ഥിക്കാം എന്ന തിരിച്ചറിവാണ് ഈ കോവിഡ് കാലത്തിന്റെ ഫലം.

അമ്പലങ്ങളും, പള്ളികളും തുറന്നതോടെ ഭക്തജനങ്ങൾ ഒന്നടങ്കം ആരാധനാലയങ്ങളിലെത്തുമെന്ന കാര്യത്തിൽ യാതൊരു സന്ദേഹവുമില്ല. ആരാധനാലയങ്ങളിലെത്തുന്നവർക്ക് സർക്കാർ കർശ്ശന നിയന്ത്രണങ്ങൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം എത്രകണ്ട് പാലിക്കുമെന്ന് കണ്ടറിയുക തന്നെ വേണം. ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ പൊതുജനം പുറത്തിറങ്ങി തോന്നും പോലെ പെരുമാറുന്ന സാഹചര്യത്തിൽ അമ്പലങ്ങളിലും, പള്ളികളിലും ആരാധനയ്ക്കെത്തുന്നവരുടെ മേൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശ്ശനമായി പിന്തുടരുന്നുണ്ടോ എന്ന് പോലീസ് പരിശോധിക്കുക തന്നെ വേണം.

ആരാധനയിൽ സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൽ കൃത്യമായി പാലിക്കുമെന്ന് മതമേലധ്യക്ഷന്മാരും, പൂജാരികളും ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും അനുയായികൾ ഈ നിർദ്ദേശം പാലിക്കുന്നുണ്ടോ എന്ന്  ഉറപ്പുവരുത്താനും ഇവർ തയ്യാറാകണം. ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ തിരുവനന്തപുരത്തെ പാളയം പള്ളി ഇമാം സ്വീകരിച്ച നിലപാട് ഏറെ പ്രശംസിക്കപ്പെടേണ്ടതാണ്. പാളയം പള്ളി തൽക്കാലം തുറക്കേണ്ടതില്ലെന്നാണ് ഇമാമിന്റെ അഭിപ്രായം. ഇത് കേരളത്തിലെ നിലവിലെ സാഹചര്യത്തിന് യോജിക്കുന്ന തീരുമാനം കൂടിയാണ്. ആരാധനയ്ക്കായി ദേവാലയങ്ങളിലെത്തുന്ന വിശ്വാസികൾ അൽപ്പം സമചിത്തതകൂടി പ്രകടിപ്പിച്ചാൽ നന്നായിരിക്കും. അല്ലാത്തപക്ഷം അവരെ രക്ഷിക്കാൻ ദൈവത്തിന് പോലും കഴിഞ്ഞെന്ന് വരില്ല. ശരീരം തന്നെയാണ് ക്ഷേത്രമെന്ന ഭഗവദ്ഗീതാ വാക്യം കൂടി ഓർത്തുവെച്ചാൽ നന്ന്.

LatestDaily

Read Previous

അഞ്ജന : ഗാർഗി മൗനത്തിൽ

Read Next

അമേരിക്കയും ലോകാരോഗ്യ സംഘടനയും