ഞാൻ ഒരു തമാശ പറഞ്ഞു; അവൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു

കാഞ്ഞങ്ങാട്: ഞാൻ ഒരു തമാശ പറഞ്ഞതാണ്. അതു കേട്ടയുടൻ അവൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. സ്വയം ജീവൻ വെടിഞ്ഞ സൗത്ത് ചിത്താരിയിലെ യുവ ഭർതൃമതി റഫിയാത്തിന്റെ സെൽഫോണിലേക്ക് ദുബായിൽ നിന്ന് വിളിച്ച കാഞ്ഞങ്ങാട്ടെ ജംഷീറിന്റെ വാക്കുകളാണ് മുകളിലുദ്ധരിച്ചത്. ഇരുപത്തി മൂന്നുകാരിയും ഭർതൃമതിയുമായ ഒരു പെൺകുട്ടിയോട്,  ജംഷീർ ഫോണിൽ പറഞ്ഞ ”തമാശ” എന്തായിരുന്നുവെന്ന് കണ്ടെത്തേണ്ടത് റഫിയാത്തിന്റെ ആത്മഹത്യയുടെ കാരണങ്ങൾ അന്വേഷിക്കുന്ന പോലീസാണെങ്കിലും, ജംഷീറിന്റെ ആ തമാശ അതേപടി രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്ന്  കരുതുന്ന റഫിയാത്തിന്റെ ആപ്പിൾ ഐഫോൺ തുറക്കാൻ കഴിയുന്നില്ലെന്ന കാരണത്താൽ കേസ്സന്വേഷണ സംഘം യുവതിയുടെ ഉറ്റവർക്ക് തിരിച്ചു കൊടുത്തതിന്റെ പിന്നിൽ ദുരൂഹതകൾ    കെട്ടുപിണഞ്ഞു കിടക്കുകയാണ്.

നാലു വർഷം മുമ്പ് റഫിയാത്തിനെ ജീവിത സഖിയാക്കാൻ ആഗ്രഹിക്കുകയും, സ്ത്രീധനത്തിന്റെ മൂർഛയുള്ള വാളിൽ തട്ടി വിവാഹം സാക്ഷാത്കരിക്കാൻ കഴിയാതെ  പോവുകയും  ചെയ്ത വില്ലൻ ജംഷീർ എന്തിനാണ് അന്യ പുരുഷന്റെ ഭാര്യയായ പെൺകുട്ടിയെ കടലിനക്കരെ നിന്ന് നിരന്തരം വിളിച്ച് ഇപ്പോഴും കാണാമറയത്തുള്ള പ്രണയം തുടർന്നു പോകുന്നത്. തനിക്ക് ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ പെൺകുട്ടിക്ക് അതിലുപരി കാൽ ലക്ഷം രൂപ വിലയുള്ള ഒരു സെൽഫോൺ അത്യന്തം നാടകീയത സൃഷ്ടിച്ച് ജംഷീർ  യുവതിയുടെ കൈകളിലെത്തിച്ചതിന് പിന്നിൽ  എന്തായിരുന്നു. ജീവൻ വെടിഞ്ഞ സുന്ദരി റഫിയാത്തിന്റെ രക്ഷിതാക്കളും ഭർത്താവിന്റെ ബന്ധുക്കളും,  സമൂഹവും ഒരേ സ്വരത്തിൽ ചോദിക്കുന്ന മേൽ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ട പോലീസ് അധികൃതർ ഈ അന്തർ നാടകങ്ങളുടെ ആഴപ്പരപ്പിലേക്ക് ഊളിയിട്ടുപോയി സത്യം സമൂഹത്തിന് ബോധ്യപ്പെടുത്താതെ ഒളിച്ചു കളിക്കുകയും,  ഒഴിഞ്ഞു മാറുകയും ചെയ്യുന്നത് കഥയിലെ വില്ലനായ പ്രവാസി ജംഷീറിന് വേണ്ടി തന്നെയല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

യുവതി ഉപയോഗിച്ചു വരുന്ന ആപ്പിൾ കമ്പനിയുടെ ഐഫോൺ തുറന്നാൽ റഫിയാത്തിന്റെ ആത്മഹത്യയുടെ പിന്നാമ്പുറ വഴികൾ പകൽ വെളിച്ചം പോലെ വ്യക്തമാകാതിരിക്കില്ല. പോലീസ് മനസ്സു വെച്ചാൽ ആ ഐഫോൺ തുറക്കാനുള്ള സാങ്കേതിക വിദ്യകൾ സംസ്ഥാന പോലീസ്   ഫോറൻസികിന്റെ കൈകളിൽ ധാരാളമുണ്ട്. ഫോറൻസിക്   വിഭാഗത്തിനുള്ള സാങ്കേതികത്വമുപയോഗിച്ചാൽ ഐഫോൺ എന്നല്ല, തുറക്കാൻ കഴിയാത്ത ഒരു പൂട്ടുപോലും  കേരളത്തിലും ലോകത്തിലും ഇന്നില്ല. പിന്നെ തീർത്തും തുറക്കാനും പരിശോധിക്കാനും  കഴിയാത്ത ഒരു സെൽഫോൺ വിദേശിയനായാലും, ഇന്ത്യയിൽ ഉപയോഗിക്കാൻ നിലവിലുള്ള സൈബർ നിയമങ്ങൾ ഒട്ടും  അനുവദിക്കുന്നുമില്ല.

ജംഷീർ തന്റെ പ്രണയിനി റഫിയാത്തിന് സമ്മാനിച്ച ഐഫോൺ യുവതിയുടെ ബന്ധുക്കൾക്ക് തിരിച്ചു കൊടുത്തതിലൂടെ പോലീസ് റഫിയാത്തിന്റെ കുടുംബത്തോട് ചെയ്തത് മറ്റൊരു കുറ്റകൃത്യമാണ്. പുറമെ ഭർത്താവിന്റെ ക്രൂരമായ മർദ്ദനം പുറത്തു വന്നിട്ടും,  ഭർത്താവ് ഇസ്മായിലിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ  498 (ഗാർഹിക പീഡനം) ചുമത്തി കേസ്സെടുക്കാനും പോലീസ് മനസ്സു വെച്ചില്ല. ” മരിച്ചത് മരിച്ചിട്ടുപോയി..ജീവിക്കുന്നവരെ  എന്തിന് ബുദ്ധിമുട്ടിക്കണമെന്ന ” പോലീസിന്റെ ചോദ്യത്തിലും ഈ കേസ്സന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുകയാണ്. സ്ത്രീയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയാൽ  മരിച്ചതു മരിച്ചിട്ടു പോയില്ലേ, ജീവിച്ചിരിക്കുന്ന പ്രതികളെ എന്തിന് ബുദ്ധിമുട്ടിക്കണമെന്ന് പോലീസ് തന്നെ ചോദ്യമുന്നയിക്കുന്നിടത്ത് നീതി നിയമ വ്യവസ്ഥകൾ അങ്ങേയറ്റം അപകടത്തിലായതായി സംശയിക്കണം.അങ്ങിനെയെങ്കിൽ നാട്ടിൽ പോലീസും കോടതിയും എന്തിനാണ്. റഫിയാത്തിന്റെ നിർധന കുടുംബം പുതിയ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയെ നേരിൽക്കണ്ടു കൈമാറിയ  തീരാ സങ്കടത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയുടെ ഭാഗത്തു നിന്ന് റഫിയാത്തിന് നീതി കിട്ടുമോ എന്ന് കാത്തിരിക്കാം.

LatestDaily

Read Previous

സാന്ത്വനത്തിന്റെ തൂവൽ സ്പർശവുമായി അജാനൂർ മണ്ഡലം കോൺഗ്രസ്സ്

Read Next

പെൺകുട്ടികൾ പരക്കെ ജീവൻ വെടിയുന്നു