കാസർകോട്: വീട്ടമ്മയെ ബലാത്സംഗം ചെയ്ത പാസ്റ്റർക്ക് 17 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും. കാസർകോട് അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. ഭീമനടി സ്വദേശി കല്ലാനിക്കാട്ട് സണ്ണി എന്നറിയപ്പെടുന്ന ജെയിംസ് മാത്യുവിനെയാണ് കോടതി ശിക്ഷിച്ചത്. ചിറ്റാരിക്കാലിൽ വീട്ടമ്മയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയെ തുടർന്നുളള കേസിലാണ് പാസ്റ്റർക്കെതിരെയുളള കോടതി വിധി.
വീട്ടമ്മയുടെ പരാതി പ്രകാരം, പ്രാർത്ഥനയുടെ മറവിൽ, പ്രതിയായ പാസ്റ്ററുടെ വീട്ടിലും പരാതിക്കാരിയുടെ വീട്ടിലും ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. 2014 മാർച്ച് മുതൽ വീട്ടമ്മയെ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കോടതി ചുമത്തിയിരിക്കുന്ന പിഴയായ ഒന്നര ലക്ഷം രൂപ പ്രതി സണ്ണി അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.