സർക്കാർ ഹോസ്റ്റലിലെ പീഡനം; പീഡന വിവരം പുറത്തുവിടാതിരിക്കാനുള്ള നീക്കം പാളി

കാഞ്ഞങ്ങാട്: സർക്കാർ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾ പെൺകുട്ടികൾക്കൊപ്പം സർക്കാർ ഹോസ്റ്റലിൽ ആറ് മണിക്കൂർ നേരം ഒന്നിച്ചു കഴിഞ്ഞപ്പോൾ, ഹോസ്റ്റലിന്റെ പൂർണ്ണ ചുമതലയുള്ള സർവൈവർ സുഖമായി  കിടന്നുറങ്ങി. ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്തറിയാതിരിക്കാൻ ശ്രമമുണ്ടായെങ്കിലും, നീക്കം പാളി. ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത രണ്ട് പോക്സോ പീഡനക്കേസ്സുകളിൽ പ്രതികളിപ്പോൾ അറസ്റ്റിലായി റിമാന്റിലുള്ളത്.

കോട്ടയം ഇടുക്കി സ്വദേശി സുധീഷ് 22, ഇടുക്കിയിൽ നിന്ന് 400  കിലോമീറ്റർ താണ്ടി കാഞ്ഞങ്ങാട്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ 16 കാരിയെ ലൈംഗീകമായി പീഡിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ്. പാണത്തൂർ മയിലാട്ടിയിലെ പുനീത് 19, ഹോസ്റ്റലിൽ അതിക്രമിച്ചു കയറി മറ്റൊരു പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഡിസംബർ 28 നും, ജനുവരി രണ്ടിനുമാണ് പീഡനം നടന്നതെങ്കിലും, പോലീസിൽ പരാതിയെത്താൻ ഏറെ വൈകി. ജനുവരി രണ്ടാം വാരത്തിന്റെ അവസാനമാണ് പരാതി പോലീസിലെത്തിയത്. പരാതി വൈകിയത് ദുരൂഹത ഉയർത്തി. രണ്ടാഴ്ച വൈകി സർവൈവർ  പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സുകൾ പുറം ലോകമറിഞ്ഞിരുന്നില്ല. കേസ്സ് റജിസ്റ്റർ ചെയ്ത് രണ്ടാം നാൾ പെൺകുട്ടികൾ രഹസ്യമൊഴിയെടുക്കുന്നതിനായി മജിസ്ട്രേറ്റ് കോടതിയിലെത്തിയപ്പോൾ, സർക്കാർ ഹോസ്റ്റലിൽ നടന്ന ഞെട്ടിക്കുന്ന പീഡനവിവരം പുറത്താവുകയായിരുന്നു. പ്രതികൾ ഒന്നിൽ കൂടുതൽ തവണ ഹോസ്റ്റലിൽ കയറി പീഡനം നടത്തിയതായി പുറത്തുവന്നു. രാത്രി 11 ന് ഹോസ്റ്റൽ മതിൽ ചാടിക്കടന്ന് അകത്ത് കടന്ന പ്രതികൾ ആറ് മണിക്കൂർ ഹോസ്റ്റലിനകത്ത് പെൺകുട്ടികൾക്കൊപ്പം കഴിച്ചുകൂട്ടി .

പെൺകുട്ടികൾക്ക് പൂർണ്ണ സുരക്ഷിതത്വം നൽകേണ്ട സർവൈവർ ഈ സമയം  ഗാഢ നിദ്രയിലായിരുന്നു.   ഹോസ്റ്റൽ സർവൈവർ സംഭവസമയം ഉറക്കത്തിലായിരുന്നുവെന്ന് പെൺകുട്ടികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളിലൊരാൾ ബന്ധുവായ പെൺകുട്ടിയുമായി നേരത്തെ പ്രണയത്തിലായിരുന്നു. ഈ പെൺകുട്ടിയുടെ കൂട്ടുകാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ചാണ് മറ്റൊരു പ്രതി കുരുക്കിയത്.

ഹോസ്റ്റലിൽ പെൺകുട്ടികളെല്ലാം ഒന്നിച്ചാണ് താമസിച്ചിരുന്നത്. മറ്റ് കുട്ടികൾക്കൊപ്പമുണ്ടായിരുന്ന ഇരകളായ പെൺകുട്ടികളെ ആളൊഴിഞ്ഞ  തൊട്ടടുത്ത ഹോസ്റ്റൽ മുറിയിലെത്തിച്ച് പ്രതികൾ ആറ് മണിക്കൂർ പീഡനത്തിനിരയാക്കുകയായിരുന്നു. പുലർച്ചെ 3 മണിക്ക് യാതൊരു കൂസലുമില്ലാതെ പ്രതികൾ ഹോസ്റ്റൽ മതിൽ തിരിച്ചു ചാടിക്കടന്ന് സ്ഥലം വിടുകയും ചെയ്തു.

LatestDaily

Read Previous

കോൺഗ്രസ്സ് നേതാവിന്റെ അവിഹിതം പുറത്താക്കിയ വീട്ടമ്മയുടെ വഴി മുടക്കി

Read Next

മാല പൊട്ടിക്കൽ ഒരാൾകൂടി പിടിയിൽ