സിപിഎം സമ്മേളനം; സെൽഫോണിന് നിയന്ത്രണം

മടിക്കൈ: സിപിഎം കാസർകോട് ജില്ലാ സമ്മേളനം നടക്കുന്ന മടിക്കൈയിൽ നിയന്ത്രണങ്ങൾ കർശ്ശനമാക്കി. സമ്മേളനം നിയന്ത്രിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട പാർട്ടി വോളന്റിയർമാർ മടിക്കൈ പ്രദേശത്ത് നിന്ന് മാത്രമുള്ളവരായിരിക്കും. മുമ്പുകാലത്ത്  ജില്ലാ സമ്മേളനം നടക്കുമ്പോൾ ജില്ലയിലൊട്ടുക്കുമുള്ള പാർട്ടി വോളന്റിയർമാരെ സമ്മേളനത്തിലേക്ക് പ്രത്യേകം തിരഞ്ഞെടുക്കാറുണ്ട്.

ഇത്തവണ സമ്മേളന പ്രതിനിധികൾ സെൽഫോൺ ഉപയോഗിക്കുകയോ, സമ്മേളനം നടന്നുകൊണ്ടിരിക്കെ പുറത്തുപോയി സമ്മേളന വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന കർശ്ശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ജനുവരി 21, 22, 23 ദിവസങ്ങളിലാണ് ജില്ലാ സമ്മേളനം. സംസ്ഥാന സിക്രട്ടറി കോടിയേരിയും, പി.ബി. അംഗം എസ്. രാമചന്ദ്രൻപിള്ളയും മൂന്നു ദിവസം മുഴുവനായും സമ്മേളനത്തിലുണ്ടാവും.

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്ക് അമേരിക്കയിലാണ്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും ജില്ലാ സമ്മേളനം. മടിക്കൈ ചാളക്കടവിൽ സഹകരണ ബാങ്ക് കെട്ടിടത്തിന് കിഴക്കുഭാഗത്തുള്ള റവന്യൂ സ്ഥലം 3 ദിവസത്തേക്ക് പണമടച്ച് ലീസിന്  വാങ്ങിയാണ് സമ്മേളന നഗരി ഒരുക്കിയിട്ടുള്ളത്.

പാർട്ടി സമ്മേളനത്തിനെത്തുന്ന പ്രതിനിധികളുടെ സെൽഫോൺ നിയന്ത്രണം എത്രകണ്ട്  വിജയപ്രദമാകുമെന്ന് കണ്ടറിയണം. കരിന്തളത്ത് നീലേശ്വരം ഏരിയാ സമ്മേളനം നടന്നു കൊണ്ടിരിക്കെ എം. രാജഗോപാലൻ എംഎൽഏയ്ക്ക് എതിരെ ഏരിയാ സമ്മേളനത്തിൽ രൂക്ഷ വിമർശനമെന്ന ചില തൽപ്പര കക്ഷികളുടെ താൽപ്പര്യ വാർത്ത മലയാളത്തിലെ ഒരു ചാനൽ തൽസമയ സ്ക്രോളിംഗ് ആയി പുറത്തു വിട്ടിരുന്നു.

രാജഗോപാലൻ എംഎൽഏയ്ക്ക്  എതിരെ അത്ര രൂക്ഷ വിമർശനമൊന്നും ഏരിയാ സമ്മേളനത്തിലുണ്ടായിരുന്നില്ല. ഈ ആരോപണം കെട്ടിച്ചമച്ച് ചാനലിന്  എത്തിച്ച പാർട്ടിയിലുള്ള മടിക്കൈ ലോബിയെ പിന്നീട് തിരിച്ചറിയുകയും  ചെയ്തു. ഇതെല്ലാം കൊണ്ടു തന്നെ ഇത്തവണ സമ്മേളന നഗരിയിലും പുറത്തും പ്രത്യേകം നിരീക്ഷകരെ ഏർപ്പെടുത്തിയിട്ടുണ്ട്.

LatestDaily

Read Previous

ഏ.കെ.പിഏയിൽ കലാപം: ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Read Next

ചിമ്മിനി ഹനീഫയ്ക്ക് കുത്തേറ്റു