സുനിൽ കുമാറിന്റെ മുങ്ങി മരണത്തിൽ ദുരൂഹതയാരോപിച്ച് ഭാര്യ

തൃക്കരിപ്പൂർ: ഭർത്താവിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് യുവതി ചന്തേര  പോലീസിൽ പരാതി നൽകി. ജനുവരി 7 ന് തൃക്കരിപ്പൂർ മുച്ചിലോട്ട് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ എൻ. സുനിൽ കുമാറിന്റെ 45, ഭാര്യ എരമത്തെ ഷിനിയാണ് ചന്തേര  പോലീസ് ഇൻസ്പെക്ടർ പി. നാരായണന് പരാതി നൽകിയത്.

ജനുവരി 6 ന് രാത്രി ഏറെ വൈകിയിട്ടും ഭർത്താവ് വീട്ടിലെത്താത്തതിനെതുടർന്ന് ഷിനി സുനിൽ കുമാറിന്റെ  ഫോണിലേക്ക് വിളിച്ചിരുന്നു. 7 ന്  പുലർച്ചെ 1. 30 മണിക്ക് ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ ചിലരുടെ  പിടിയിലാണെന്ന് ഭർത്താവ് പറഞ്ഞതായി ഷിനി പോലീസിനോട് വെളിപ്പെടുത്തി. പിറ്റേ ദിവസം പുലർച്ചെയാണ്  സുനിൽ കുമാറിനെ മുച്ചിലോട്ട് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുനിൽ കുമാറിന്റെ പേഴ്സ്, മൊബൈൽ ഫോൺ, ചെരിപ്പ് എന്നിവ കുളത്തിന്റെ പരിസരത്ത്  നിന്നും കണ്ടെടുത്തിരുന്നു. മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളിൽ നിന്നും സുനിൽ കുമാർ രണ്ടു പേരോടൊപ്പം നടന്നു പോകുന്ന  ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. ജനുവരി 6 ന് സുനിൽ കുമാർ ചിലരോടൊപ്പം മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. സുനിൽ കുമാറിനൊപ്പമുണ്ടായിരുന്നുവെന്ന് സംശയിക്കുന്നവരെ പോലീസ് വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചിരുന്നു. മദ്യ ലഹരിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ വാശി പിടിച്ച സുനിൽ കുമാറിനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും, ശ്രമം വിഫലമായതോടെ  തങ്ങൾ തിരിച്ചുപോയെന്നുമാണ് കൂടെയുണ്ടായിരുന്നവർ പോലീസിനോട്  വെളിപ്പെടുത്തിയത്.

അതേസമയം  സുനിൽ കുമാർ മുങ്ങിമരിച്ചതാണെന്നാണ്  പോസ്റ്റമോർട്ടത്തിലെ പ്രാഥമിക നിഗമനം. സുനിൽ കുമാറിന്റെ ഭാര്യയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചന്തേര പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് വേണ്ടി ഷിനിയുടെ ബന്ധുക്കൾ പരിയാരം മെഡിക്കൽ കോളേജിൽ അപേക്ഷ നൽകിയിട്ടുണ്ട്.

LatestDaily

Read Previous

ഭിക്ഷാടക സ്ത്രീയെ ഡിഎൻഏ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസിന് കോടതി അനുമതി

Read Next

പീഡനത്തിനിരയായ പെൺകുട്ടി എലിവിഷം കഴിച്ചു