യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ച ഡോക്ടര്‍മാരില്‍ കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശിയും

കാഞ്ഞങ്ങാട്: യുഎഇ ഗവണ്‍മെന്റ് ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലുള്ള 212 ഡോക്ടര്‍മാര്‍ക്ക് സമ്മാനിച്ച 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ ലഭിച്ചവരില്‍ ഒരാള്‍ കാസര്‍കോട് സ്വദേശി. കൊവിഡ് 19 പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികളിലോരാളായ കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ. സിഎച്ച് അബ്ദുള്‍ റഹ്മാന്‍ ഇതോടെ കേരളത്തിന് അഭിമാനമായിരിക്കുകയാണ്. യുഎഇയില്‍ ഇതാദ്യമായാണ് ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്‍റെ ഭാഗമായി ദുബയ് ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. ദുബായ് ലത്തീഫാ ആശുപത്രിയില്‍ കുട്ടികളുടെ രോഗവിദഗ്ധനാണ് റഹ്മാന്‍.

കഴിഞ്ഞ 17 വര്‍ഷമായി യുഎഇയില്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. ലത്തീഫ ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്കും മറ്റു ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലും ഡോ.അബ്ദുല്‍ റഹ്മാനും സംഘവും മികച്ച ചികില്‍സയാണ് നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി ഡല്‍ഹി അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഡിയും കരസ്ഥമാക്കി. പിന്നീട് ഇംഗ്ലണ്ടിലെ റോയല്‍ കോളജ് ഓഫ് പീഡിയാട്രിക് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തില്‍ നിന്ന് ബിരുദവും നേടി. യുഎഇയില്‍ നേരത്തെ വന്‍കിട നിക്ഷേപകര്‍ക്ക് മാത്രം അനുവദിച്ചിരുന്ന ഈ വിസ ഇതാദ്യമായാണ് ഡോക്ടര്‍മാര്‍ക്കും നല്‍കുന്നത്.

രണ്ട് ദിവസം മുന്‍പ് എമിഗ്രേഷന്‍ അധികൃതര്‍ വിളിച്ചാണ് ഗോള്‍ഡന്‍ വീസ നല്‍കുന്ന കാര്യം ഫോണിലൂടെ റഹ്മാനെ അറിയിച്ചത്. പിന്നീട് പാസ്‌പോര്‍ട്ടു വാങ്ങിച്ചുകൊണ്ടുപോയി. ബുധനാഴ്ചയാണ് വിസ പതിച്ച് തിരിച്ചു നല്‍കിയത്. ഈ സേവനങ്ങള്‍ക്കുള്ള ഒരു അംഗീകാരമായിട്ടായിരിക്കാം തനിക്ക് ഗോള്‍ഡന്‍ വീസ ലഭിച്ചതെന്ന് റഹ്മാന്‍ പറയുന്നു. തന്‍റെ ഈ നേട്ടം ആതുരശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളികള്‍ക്കുമുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. പരേതനായ മുഹമ്മദിന്‍റെയും സുലൈഖയുടെയും മകനാണ്. ഭാര്യ ഷമീമ. മക്കള്‍: മുഹമ്മദ് നിഹാല്‍, അഹ്മദ് സെയിന്‍, ഹയാ ഫാത്തിമ.

LatestDaily

Read Previous

തണലുകളെല്ലാം വെട്ടിമാറ്റൂ: അഞ്ജനയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ്

Read Next

പ്രതിരോധ പ്രവർത്തനങ്ങൾ പാളം തെറ്റുമോ…?