കാണാതായ മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി

കാലിക്കടവ് : പ്രഭാത സവാരിക്കിടയിൽ കാണാതായ വിമുക്തഭടന്റെ  മൊബൈൽ ഫോൺ മണിക്കൂറുകൾക്കുള്ളിൽ ചന്തേര പോലീസ് കണ്ടെത്തി. ചന്തേര കുനുത്തൂരിലെ വിമുക്തഭടനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ രാധാകൃഷ്ണന്റെ മൊബൈൽ ഫോണാണ് ചന്തേര റെയിൽവെ സ്റ്റേഷനിൽ നിന്നും കാണാതായത്.

പ്രഭാത സവാരിക്കിറങ്ങിയ രാധാകൃഷ്ണൻ തന്റെ മൊബൈൽ ഫോൺ റെയിൽവെ സ്റ്റേഷനിലെ മതിലിൽ വെച്ച് നിമിഷങ്ങൾക്കകമാണ് കാണാതായത്.മൊബൈൽ ഫോൺ കാണാതായ വിവരം ചന്തേര പോലീസിൽ അറിയിച്ചതിനെ ത്തുടർന്ന് വിവരം സൈബർ സെല്ലിന് കൈമാറി.

ചന്തേര പോലീസിലെ സീനിയർ സിവിൽ പോലീസ് ഒാഫീസർ സജീവൻ കളത്തിൽ കാണാതായ മൊബൈൽ ഫോണിലെ നമ്പറിലേക്ക് നിരന്തരം വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ മൊബൈൽ ഫോൺ വിദ്യാനഗറിലെ  മൊബൈൽ ഷോപ്പിലുണ്ടെന്ന് വിവരം ലഭിച്ചു.  ഇതിന് പിന്നാലെ ചന്തേര എസ്.ഐ എം.വി.ശ്രീദാസ്, സീനിയർ സിവിൽ പോലീസ് ഒാഫീസർ സജീവൻ കളത്തിൽ എന്നിവർ  വിദ്യാനഗറിലെ മൊബൈൽ ഷോപ്പിൽ നേരിട്ടെത്തി ഫോൺ തട്ടിയെടുത്ത വിരുതനെ കയ്യോടെ പിടികൂടി.

ചന്തേരയിൽ ലോട്ടറി വിൽപ്പനക്കാരനും മാവുങ്കാൽ സ്വദേശിയുമായ സുരേന്ദ്രനാണ് റെയിൽവെ സ്റ്റേഷനിലെ മതിലിൽ വെച്ചിരുന്ന മൊബൈൽ ഫോണെടുത്തത്. ഇത് വിൽപ്പന നടത്താനായി ഇദ്ദേഹം വിദ്യാനഗറിലെ മൊബൈൽ ഫോൺ  കടയിലെത്തിയപ്പോഴായിരുന്നു പോലീസ് പിടികൂടിയത്. കണ്ടെത്തിയ മൊബൈൽ ഫോൺ ചന്തേര പോലീസ് സ്റ്റേഷനിൽ ഉടമസ്ഥനായ ജനാർദ്ദന് കൈമാറി.

LatestDaily

Read Previous

ഭർതൃമതി കോടതിയിൽ കാമുകനൊപ്പം പോയി

Read Next

മൂന്ന് തീരദേശ റോഡുകൾ അടച്ചിട്ടു