ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മത്സ്യകൃഷി നടത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ ആലപ്പുഴ സ്വദേശിക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. നെല്ലിക്കാട്ട് പത്മാലയത്തിലെ കെ. കുഞ്ഞിരാമന്റെ 74 പരാതിയിലാണ് ആലപ്പുഴ സ്വദേശിയായ ഉണ്ണിക്കൃഷ്ണനെതിരെ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 3,20,000 രൂപയാണ് ഉണ്ണിക്കൃഷ്ണൻ കുഞ്ഞിരാമനിൽ നിന്നും തട്ടിയെടുത്തത്.
ചുരുങ്ങിയ ചെലവിൽ മത്സ്യക്കൃഷി നടത്തിക്കൊടുക്കുമെന്ന പരസ്യ നോട്ടീസ് കണ്ടാണ് ഇദ്ദേഹം ഉണ്ണിക്കൃഷ്ണനുമായി ഫോണിൽ ബന്ധപ്പെട്ടത്. കർഷകനായ നെല്ലിക്കാട്ടെ കുഞ്ഞിരാമൻ 3 കുളങ്ങളിലായി മത്സ്യക്കൃഷി നടത്താനായാണ് ഉണ്ണിക്കൃഷ്ണന് പണം നൽകിയത്. 4500 മത്സ്യക്കുഞ്ഞുങ്ങളെ നൽകുമെന്നായിരുന്നു ഉണ്ണിക്കൃഷ്ണൻ വിശ്വസിപ്പിച്ചിരുന്നത്. മത്സ്യക്കുഞ്ഞുങ്ങൾക്കായി ഏറെ നാൾ കാത്തുനിന്നെങ്കിലും ലഭിക്കാത്തതിനെ തുടർന്നാണ് കുഞ്ഞിരാമൻ പോലീസിൽ പരാതികൊടുത്തത്.
പരാതി കൊടുത്തതിന് പിന്നാലെ 200 മത്സ്യക്കുഞ്ഞുങ്ങളെ നൽകി ഉണ്ണിക്കൃഷ്ണൻ തടിതപ്പി. പിന്നീട് ഇദ്ദേഹത്തെ പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടും മത്സ്യക്കുഞ്ഞുങ്ങളെയോ കൊടുത്ത പണമോ കിട്ടിയില്ലെന്ന് കുഞ്ഞിരാമൻ പറഞ്ഞു. പെരിയ പാക്കത്താണ് ആലപ്പുഴ സ്വദേശിയുടെ താമസം.