രാഗിതയ്ക്ക് പ്രാണവായു ലഭിച്ചില്ലെന്ന് സംശയം

നീലേശ്വരം: ശ്വാസ തടസ്സവും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ നിന്ന് ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ ഗർഭിണി പട്ടേന തമ്പുരാൻ വളപ്പിൽ ദാമോദരന്റെ മകൾ രാഗിതയ്ക്ക് 35, ആംബുലൻസിൽ യഥാവിധി പ്രാണവായു ലഭിച്ചിരുന്നില്ലെന്ന് സംശയം.

മെയ് 5-ന് ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ നിന്ന് രാഗിതയെ ചികിത്സിച്ച ഡോക്ടർ യുവതിയെ പരിയാരത്തേക്കയച്ചത്. ആംബുലൻസിൽ യുവതിയുടെ മൂക്കിൽ ഘടിപ്പിച്ച പ്രാണവായു മുഖാവരണം ശ്വാസം കിട്ടാത്ത നിലയിൽ രാഗിത ഇടക്കിടെ കൈകൊണ്ട് തട്ടി മാറ്റിയതായി ആംബുലൻസിലുണ്ടായിരുന്ന സഹോദരി സരിത വെളിപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസ്സം നേരിടുന്ന രോഗിക്ക് പ്രാണവായു അകത്തെത്തിക്കാനാണ് പൈപ്പുവഴി ഓക്സിജൻ നൽകുന്നത്. ഓക്സിജൻ യഥാവിധി ശ്വാസകോശത്തിൽ ലഭിച്ചിരുന്നുവെങ്കിൽ, ഒരിക്കലും പ്രാണവായു മുഖാവരണം കൈകൊണ്ട് തട്ടിമാറ്റാൻ യുവതിക്ക് കഴിയുമായിരുന്നില്ല.

മാത്രമല്ല, കാഞ്ഞങ്ങാട്ട് നിന്ന് പ്രാണവായു സൗകര്യമുള്ള ആംബുലൻസിൽ പരിയാരത്തേക്ക് കൊണ്ടുപോയ ഗർഭിണി പരിയാരത്ത് എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടതായി മെഡിക്കൽ കോളേജിൽ യുവതിയെ പരിശോധിച്ച ഡോക്ടർമാർ ആദ്യം തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിനുള്ള മറ്റൊരു തെളിവ് യുവതിയുടെ മരണം സംബന്ധിച്ച് പരിയാരം പോലീസ് കേസ്സെടുക്കാതിരുന്നത് മരണം പരിയാരം പോലീസ് പരിധിയിൽ ആയിരുന്നില്ല എന്ന കാരണത്താലാണ്.

കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിൽ നിന്ന് ഒരു നേഴ്സ് ആംബുലൻസിൽ പരിയാരം വരെ രോഗിണിയെ അനുഗമിച്ചിട്ടും, രാഗിതയ്ക്ക് ആംബുലൻസിൽ പ്രാണവായു ലഭിക്കുന്നതിന് എവിടെയോ തടസ്സം നേരിട്ടതായി സംശയിക്കുന്നു. നിരന്തരം രോഗികളേയും കൊണ്ട് കുതിച്ചു പായുന്ന ആംബുലൻസിൽ ഘടിപ്പിക്കുന്ന ഓക്സിജൻ സിലണ്ടറിൽ നിന്ന് രോഗിയുടെ മൂക്കിലേക്ക് കടത്തിവെക്കുന്ന പൈപ്പുകളിൽ തടസ്സങ്ങളോ, പൈപ്പുകൾ യഥാവിധി ഓക്സിജൻ സിലിണ്ടറിൽ നിന്ന് വിട്ടു നിൽക്കുകയോ ചെയ്താലും രോഗിക്ക് പ്രാണവായു യഥാവിധി ലഭിക്കണമെന്നില്ല.

പ്രാണവായു ലഭിച്ചിരുന്നുവെങ്കിൽ രോഗി മൂകയായി കിടക്കുമായിരുന്നു. ഒരിക്കലും ബഹളം വെക്കാനോ പൈപ്പ് തട്ടിമാറ്റാനോ രോഗിക്ക് കഴിയുകയുമില്ല. രാഗിത ആംബുലൻസിൽ പയ്യന്നൂർ വരെ വല്ലാതെ പിടയ്ക്കുകയും, പ്രാണവായു മുഖാവരണം സ്വന്തം കൈകളാൽ തട്ടി മാറ്റുകയും ചെയ്തിരുന്നു. പരിയാരത്ത് എത്താറായപ്പോൾ യുവതി അബോധ നിലയിൽ എത്തുകയും ചെയ്തു.

LatestDaily

Read Previous

റഫിയാത്തിന്റെ ആത്മഹത്യയിൽ മാതാവിന്റെ മൊഴിയെടുക്കും

Read Next

എസ്‌.എസ്‌.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍: ഒരുക്കങ്ങള്‍ക്കായി സ്‌കൂളുകള്‍ ഇന്നു തുറക്കും