റാഗിങ്ങ് കാട്ടാളത്തം

ഒന്നര വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറന്നതോടെ കാസർകോട് ജില്ലയിലെ ചില സ്കൂളുകൾ കേന്ദ്രീകരിച്ച് റാഗിങ്ങ് വീണ്ടും തല പൊക്കിയിരിക്കുകയാണ്. പുതുതായി പ്രവേശനം നേടിയ ജൂനിയർ വിദ്യാർത്ഥിയുടെ മുടി മുറിച്ചാണ് വിദ്യാർത്ഥികൾ റാഗിങ്ങെന്ന കാട്ടാള ആചാരം നടപ്പിലാക്കിയത്. ജില്ലയ്ക്ക് തന്നെ അപമാനമാകുന്ന വിധത്തിലാണ് ഉപ്പളയിലെ സ്കൂളിൽ റാഗിങ്ങ് നടന്നതെന്നതിൽ യാതൊരു സംശയവുമില്ല.

പുതുതായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികളെ റാഗിങ്ങിന്റെ പേരിൽ പീഡിപ്പിക്കുന്ന ദുരാചാരം കേരളത്തിൽ പണ്ട് മുതലേ ഉണ്ട്. റാഗിങ്ങിനിരയായി വിദ്യാർത്ഥികൾ ആത്മഹത്യ  ചെയ്ത സംഭവം വരെ കേരളത്തിലുണ്ടായിട്ടുണ്ട്. ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യുന്നതിന് യാതൊരു ന്യായീകരണവുമില്ലെങ്കിലും, ഈ ദുരാചാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിറ്റാണ്ടുകളായി നിർവിഘ്നം തുടരുന്നുണ്ട്. കോളേജുകൾ കേന്ദ്രീകരിച്ച്  നടന്ന റാഗിങ്ങ് പതിയെ സ്കൂളുകളിലേക്കും എത്തിയെന്ന് മാത്രം.

പത്താംതരം വരെ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾ പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് പ്ലസ് വൺ പ്രവേശനം നേടി സ്കൂളുകളിലെത്തുന്നത്.  ഈ പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്തുന്ന വിധത്തിലാണ് സീനിയർ വിദ്യാർത്ഥികൾ നവാഗതരെ വരവേൽക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷ്കൃത ജീവിത ക്രമങ്ങൾക്ക് ചേരാത്ത വിധത്തിലാണ് ചില സ്കൂളുകളിലെ റാഗിങ്ങ്.  ഇത്തരം റാഗിങ്ങിനിരയാകുന്ന വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തെ വെറുത്താലും അതിശയമില്ല.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം റാഗിങ്ങുണ്ടെന്നത് വസ്തുതയാണെങ്കിലും കാസർകോട് ജില്ലയിൽ റാഗിങ്ങിന്റെ പേരിൽ നടക്കുന്ന തോന്ന്യാസങ്ങൾ സംസ്ഥാനത്ത് മറ്റൊരിടത്തും കാണാത്തതാണ്. നവാഗതരെ വിദ്യാഭ്യാസത്തിന്റെ പുതിയ ലോകത്തേക്ക് പുഞ്ചിരിയോടെ കൈപിടിച്ച് വരവേൽക്കേണ്ടതിന് പകരം കാസർകോട് ജില്ലയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ നവാഗതരെ വരവേൽക്കുന്നത് ശിലായുഗത്തിലെ പ്രാകൃത മനുഷ്യരെപ്പോലെയാണ്.

റാഗിങ്ങെന്ന ദുരാചാരം സ്കൂളുകളിലും കോളേജുകളിലും ഇനിയും തുടരേണ്ടതുണ്ടോയെന്ന് വിദ്യാർത്ഥി സംഘടനകളാണ് ആത്മ പരിശോധന നടത്തേണ്ടത്. റാഗിംഗ് പോലെ മനുഷ്യത്വരഹിതവും പ്രാകൃതവുമായ നടപടി വേറൊന്നില്ല. അതിനാൽ റാഗിങ്ങിന് നേതൃത്വം നൽകുന്നവരെ പരസ്യമായി തള്ളിപ്പറയാൻ വിദ്യാർത്ഥി സംഘടനകൾ തയ്യാറാകുക തന്നെ വേണം.

സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത വിധത്തിലാണ് കാസർകോട് ജില്ലയിലെ ചില സ്കൂളുകൾ കേന്ദ്രീകരിച്ച് റാഗിങ്ങെന്ന ആഭാസം നിരന്തരം നിർവിഘ്നം തുടർന്ന് വരുന്നത്. സഹപാഠികളെ റാഗ് ചെയ്ത് രസിക്കുന്നവർ സാഡിസ്റ്റ് മനോഭാവമുള്ളവരാണെന്നതിൽ തർക്കമില്ല. സഹജീവിയോട് ക്രൂരത  കാണിച്ച് അതിൽ മനോനിർവൃതി കൊള്ളുന്ന ഒരു തലമുറ വളർന്നുവന്നാൽ നാട്ടിലെ സാമൂഹ്യ വ്യവസ്ഥയുടെ പരിണതി എന്നായിരിക്കുമെന്ന് ഗൗരവതരമായ ചർച്ചകൾ നടക്കേണ്ടിയിരിക്കുന്നു.

അപരനോട് ക്രൂരത കാണിക്കുന്ന മനസ്ഥിതി കൗമാരപ്രായത്തിൽ വളർത്തിയെടുക്കുന്നവർ മുതിർന്ന് കഴിഞ്ഞാൽ എന്നും ചെയ്യാൻ ധൈര്യമുള്ളവരായിത്തീരും. ഇത്തരമൊരു തലമുറയെ വളർത്തിയെടുക്കില്ലെന്ന ദൃഢനിശ്ചയം വീടുകളിൽ നിന്ന് തന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. റാഗിങ്ങിനെതിരെ കർശന നിയമമുണ്ടായിട്ടും ഇപ്പോഴും റാഗിങ്ങ് നടക്കുന്നുണ്ടെങ്കിൽ അത് നിയമം നടപ്പാക്കുന്നതിലെ വീഴ്ച തന്നെയാണ്. സഹപാഠികളെ റാഗിങ്ങിന്റെ പേരിൽ പരസ്യമായി ക്രൂരവിനോദങ്ങൾക്കിരയാക്കുന്ന വിദ്യാർത്ഥികളോട് സാരോപദേശകഥകൾ പറഞ്ഞ് ബോധവൽക്കരണം നടത്തുന്നതിന് പകരം നിയമപരമായി നേരിടുക തന്നെ വേണം.

കുടുംബമെന്നത് സമൂഹത്തിന്റെ ചെറിയ യൂണിറ്റാണ്. സമൂഹം നന്നാക്കിയെടുക്കണമെങ്കിൽ കുടുംബങ്ങളിൽ തന്നെ അഴിച്ചുപണി വേണ്ടിവരും. റാഗിങ്ങ് ക്രൂരതയാണെന്ന് മക്കളെ ബോധ്യപ്പെടുത്താൻ രക്ഷിതാക്കളും തയ്യാറാകണം. റാഗിങ്ങിന്റെ പേരിൽ തെമ്മാടിത്തം കാണിക്കുന്നവർക്ക് ചൂടാക്കിയ ചൂരൽ കൊണ്ടുള്ള സമ്മാനം തന്നെയാണ് അഭികാമ്യം.

LatestDaily

Read Previous

ഒാട്ടോ കത്തിച്ച പ്രതിയെ ഒരു വർഷമായിട്ടും കണ്ടെത്താനായില്ല

Read Next

കാരാട്ടുവയൽ ക്ഷേത്രത്തിൽ കവർച്ച