ബസ്സിനുള്ളിൽ കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 5 വർഷം തടവ്

കാഞ്ഞങ്ങാട്:  കെഎസ്ആർടിസി ബസ്സിൽ യാത്രയ്ക്കിടെ ആറ് വയസ്സുകാരനെ ലൈംഗീകമായി ഉപദ്രവിച്ച പ്രതിയെ കോടതി അഞ്ച്  വർഷം തടവിനും കാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. വെസ്റ്റ് എളേരി കരുവങ്കയത്തെ ദേവസ്യയുടെ മകൻ ജോമി സെബാസ്റ്റ്യനെയാണ് 42, ഹൊസ്ദുർഗ് ഫാസ്റ്റ്ട്രാക് സ്പെഷ്യൽ ജഡ്ജ് സുരേഷ് കുമാർ ശിക്ഷിച്ചത്.

2014 നവംബർ 30 വൈകുന്നേരം 4.30 മണിക്ക് നീലേശ്വരത്ത്  നിന്നും കൂരാംകുണ്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിലാണ് പീഡനം. ബസ്സിൽ  മുൻ വശം സീറ്റിലിരിക്കുകയായിരുന്ന ജോമി സെബാസ്റ്റ്യന്റെ തൊട്ടടുത്ത സീറ്റിൽ പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് ഇരിപ്പിടം കണ്ടെത്തിയിരുന്നു.

യുവതിയുടെ കൈയ്യിൽ ചെറിയ കുട്ടി കൂടിയുണ്ടായതിനാൽ പീഡനത്തിനിരയായ ആറ് വയസ്സുകാരനെ മാതാവ് ജോമിക്കൊപ്പം സീറ്റിലിരുത്തി. കുട്ടിയെ മടിയിലേക്കിരുത്തിയ ശേഷം യാത്രക്കിടെ ആൺകുട്ടിയുടെ രഹസ്യ ഭാഗത്ത് പിടിച്ചതായാണ് കേസ്സ്.

മറ്റ് യാത്രക്കാർ ശ്രദ്ധിക്കുന്നത് മനസ്സിലാക്കിയ പ്രതി പെട്ടെന്ന് കുട്ടിയുടെ പാന്റിന്റെ സിബ്ബിടാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ലിംഗത്തിന് മുറിവേറ്റിരുന്നു. നീലേശ്വരം ബസ് സ്റ്റാന്റ് വിട്ട് ബസ്സ് കൊല്ലംപാറയിലെത്തിയപ്പോഴാണ്  കുട്ടിക്ക് നേരെ പീഡനമുണ്ടായത്. പിന്നീട് നീലേശ്വരം പോലീസിൽ പരാതി നൽകി. പോക്സോ വകുപ്പ് പ്രകാരം കേസ്സെടുത്ത് ജോമി സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നീലേശ്വരം എസ്ഐ ആയിരുന്ന പി. ജെ. ജോസ് ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ പി. ബിന്ദു പരാതിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരായി. കാൽലക്ഷം രൂപ പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ തടവനുഭവിക്കണമെന്ന് വിധി  ന്യായത്തിൽ വ്യക്തമാക്കി.

LatestDaily

Read Previous

കാസർകോട്ട് കാൽ കോടിയുടെ കഞ്ചാവ് പിടികൂടി

Read Next

ബിഎംഎസ് പ്രവർത്തകനെ വധിക്കാൻശ്രമം: ക്വട്ടേഷൻ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം