പഞ്ചായത്തംഗമായ കോൺഗ്രസ്സ് നേതാവിനെതിരെ ചിട്ടിത്തട്ടിപ്പ് കേസ്സ്

നീലേശ്വരം: കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടായ പഞ്ചായത്തംഗത്തിനെതിരെ ചിട്ടിത്തട്ടിപ്പ് കേസ്സ്. കിനാനൂർ കരിന്തളം പഞ്ചായത്തംഗവും കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമായ ഉമേശൻ വേളൂരിനെതിരെയാണ് 45, ചിട്ടിത്തട്ടിപ്പിൽ നീലേശ്വരം പോലീസ് കോടതി നിർദ്ദേശ പ്രകാരം  വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തത്.

കൊല്ലമ്പാറ നെല്ലിയടുക്കത്തെ പരേതനായ ജോസഫിന്റെ മകൻ ബ്രിറ്റോ ജോസഫ്   കോടതിയിൽ നൽകിയ പരാതിയിലാണ് കോൺഗ്രസ്സ് നേതാവും പഞ്ചായത്തംഗവുമായ ഉമേശൻ വേളൂരടക്കം 4 പേർക്കെതിരെ നീലേശ്വരം പോലീസ് വഞ്ചനാക്കുറ്റമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ്സെടുത്തത്.

2017 നവംബർ 10 മുതൽ 2020 ജനുവരി 10 വരെയുള്ള കാലയളവിൽ ചോയ്യങ്കോട് വലിയ വീട്ടിൽ ശിവരാമന്റെ മകനും കോൺഗ്രസ്സിന്റെ മുൻ മണ്ഡലം സിക്രട്ടറിയുമായ വി. ശ്രീജിത്ത് 43, ഉമേശൻ വേളൂർ 45, ചോയ്യങ്കോട്ടെ കൃഷ്ണകുമാറിന്റെ മകൻ സി. വി. ഗോപകുമാർ 50, കരിന്തളത്തെ മലഞ്ചേരക്ക് വ്യാപാരി ശ്രീധരൻ പുല്ലാഞ്ഞിയോട് എന്നിവർ നടത്തിയ സ്വകാര്യ ചിട്ടിയിൽ പണം നിക്ഷേപിച്ച തനിക്ക് പണം തിരികെ കിട്ടിയില്ലെന്നാണ് ബ്രിട്ടോ ജോസഫിന്റെ പരാതി. ഉമേശൻ വേളൂരടക്കമുള്ളവർ നടത്തിയ ചിട്ടിയിൽ തനിക്ക് 3 ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്.

ചിട്ടിപ്പണത്തിനായി പല തവണ സമീപിച്ചെങ്കിലും ചിട്ടി നടത്തിപ്പുകാർ പണം നൽകാതെ ഒഴിഞ്ഞുമാറിയതിനെത്തുടർന്ന്  ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. ബ്രിട്ടോ ജോസഫിന്റെ മറ്റൊരു പരാതിയിൽ 2 പേർക്കെതിരെ കൂടി  കോടതി നിർദ്ദേശപ്രകാരം നീലേശ്വരം പോലീസ് ഗൂഢാലോചന, വഞ്ചനാക്കുറ്റം മുതലായവ ചുമത്തി കേസ്സെടുത്തു.

ചോയ്യങ്കോട്ടെ വ്യാപാരി വലിയ വീട്ടിൽ ശിവരാമൻ മകൻ വി. ശ്രീജിത്ത് 43, വി. ശിവരാമൻ 68 എന്നിവർക്കെതിരെയാണ് നീലേശ്വരം പോലീസ് കേസ്സെടുത്തത്. 2018 നവംബർ 5–നും 2020 ജനുവരി 13 –നുമിടയിൽ ഇരുവരും ചേർന്ന് നടത്തിയ ചിട്ടിയിൽ 3,90,000 രൂപ കിട്ടാനുണ്ടെന്നാണ് ബ്രിട്ടോ ജോസഫിന്റെ പരാതി.

LatestDaily

Read Previous

കെപിസിസി പട്ടിക; ഒഴിഞ്ഞു മാറി ഉണ്ണിത്താൻ , ഹക്കീമിനെയും പരിഗണിച്ചില്ല

Read Next

യോഗ ജീവിതമാക്കിയ കർമ്മയോഗി