മടിക്കൈ, മുഖ്യമന്ത്രിയോടല്ല, പ്രതിഷേധം മുൻ മന്ത്രിയോട്

കാഞ്ഞങ്ങാട്:  മടിക്കൈയിൽ മുഖ്യമന്ത്രിയുടെ പേര് കൊത്തിയ കാരാക്കോട് മൈത്തടം റോഡിന്റെ ഉദ്ഘാടനശിലാഫലകം തകർത്ത് ദൂരെക്കളഞ്ഞതിന്റെ വികാരം മുഖ്യമന്ത്രിയോടല്ല, മറിച്ച് മുൻമന്ത്രി ഇ. ചന്ദ്രശേഖരനോട്. സപ്തംബർ 13-ന് കാലത്ത് ഈ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിക്കാൻ  തീരുമാനിച്ചതിന്റെ  3 മണിക്കൂർ മുമ്പാണ് നാട്ടുകാർ ശിലാഫലകം തകർത്ത് റോഡരികിൽ തള്ളിയത്.

ശിലാഫലകത്തിൽ മുൻ മന്ത്രി ഇ. ചന്ദ്രശേഖരന്റെ  പേരും കൊത്തിയിരുന്നു. കാരാക്കോട്- മൈത്തടം റോഡ് 20 കോടി ചിലവിൽ മെക്കാഡം ടാറിംഗ് നടത്തി പൂർത്തിയാക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പു നൽകിയത് കാഞ്ഞങ്ങാട് എംഎൽഏ  കൂടിയായ ഇ. ചന്ദ്രശേഖരനാണ്. കിഫ്ബി ഫണ്ട് 20 കോടി രൂപ ഉപയോഗിച്ച് മൈത്തടം റോഡ് നവീകരിക്കുമെന്നായിരുന്നു മന്ത്രിയായപ്പോഴുള്ള ചന്ദ്രശേഖരന്റെ വാഗ്ദാനം.

പിന്നീട് എന്തുകൊണ്ടോ കിഫ്ബി ഫണ്ട് ലഭ്യമല്ലാത്തതിനാൽ,  20 ലക്ഷം രൂപ മാത്രം ചിലവഴിച്ച് റോഡ് പൗഡറിട്ട് മിനുക്കുക മാത്രമാണ് ചെയ്തത്. ഈ റോഡിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓൺലൈനിൽ നിർവ്വഹിക്കാനിരുന്നത്. ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഫലകം നാട്ടുകാർ തകർത്ത് പ്രതിഷേധിച്ചത് മടിക്കൈ നിവാസികളും പ്രതിഷേധിക്കാൻ പഠിച്ചുവെന്നതിന്റെ ഉദാഹരണമാണ്.  ശിലാഫലകം തകർത്തുവെന്നതിന്  അസിസ്റ്റന്റ് എഞ്ചിനീയറുടെ പരാതിയിൽ ഹൊസ്ദുർഗ്ഗ് പോലീസ് ഒരു കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയാണ്.

LatestDaily

Read Previous

പുറത്താക്കപ്പെട്ട മുൻ കൗൺസിലറെ ലീഗ് പരിപാടിയിൽ പങ്കെടുപ്പിച്ചതിൽ വിവാദം

Read Next

വ്യാജ ഡോളർ തട്ടിപ്പു പ്രതികളെ കേന്ദ്ര ഇന്റലിജൻസ് ചോദ്യം ചെയ്തു