മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് റെയ്ഡ്

തലപ്പാടി:  കേരള- കർണ്ണാടക അതിർത്തിയായ തലപ്പാടിയിലെ മോട്ടോർ വാഹനവകുപ്പ്  ചെക്ക്പോസ്റ്റിലും, പെർള ചെക്ക് പോസ്റ്റിലും നടന്ന വിജിലൻസ് മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ നടന്ന പരിശോധനയിലാണ് കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തത്.

തലപ്പാടി മോട്ടോർ വാഹനവകുപ്പ് ചെക്ക്പോസ്റ്റിൽ നിന്നും  രേഖകളില്ലാത്ത 16, 900 രൂപ പിടിച്ചെടുത്തു.   റെയ്ഡിന് വിജിലൻസ് ഡിവൈഎസ്പി, പി. കെ. വി. വേണുഗോപാൽ നേതൃത്വം നൽകി. വിജിലൻസ് എസ്ഐ, കെ. രമേശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. കെ. രഞ്ജിത് കുമാർ, പ്രദീപ് കെ. പി, രതീഷ്. ഏ. വി, എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തലപ്പാടി ചെക്ക്പോസ്റ്റിലെത്തുന്ന വാഹനങ്ങളിൽ നിന്ന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ അനധികൃതമായി പിരിച്ചെടുക്കുന്ന പണം ഉടൻ തന്നെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് പതിവ്.  കൈക്കൂലിപ്പണം കൊണ്ടുപോകാനായി 5 ഏജന്റുമാരും ചെക്ക്പോസ്റ്റ് പരിസരത്ത് സദാ ചുറ്റിക്കറങ്ങുകയാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുന്ന കൈക്കൂലിപ്പണം പിന്നീട് ഏജന്റുമാർ രഹസ്യമായി ഉദ്യോഗസ്ഥർക്ക് തിരികെ  കൈമാറും.

ചെക്ക്പോസ്റ്റിൽ അനധികൃതമായി പിരിച്ചെടുക്കുന്ന പണം വിജിലൻസ് റെയ്ഡ് ഭയന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തു നിന്ന് ഏജന്റുമാരെ നിയോഗിച്ച് മാറ്റുന്നത്. ഇതിനായി ഏജന്റുമാർക്ക് കമ്മീഷനുമുണ്ട്. മോട്ടോർവാഹന വകുപ്പിന്റെ പെർള ചെക്ക്പോസ്റ്റിൽ നടന്ന വിജിലൻസ് പരിശോധനയ്ക്ക് വിജിലൻസ് ഇൻസ്പെക്ടർ സിബി തോമസ് നേതൃത്വം നൽകി. ഇദ്ദേഹത്തോടൊപ്പം വിജിലൻസ് വിജിലൻസ് സബ്ബ് ഇൻസ്പെക്ടർ സിബി തോമസ് നേതൃത്വം നൽകി. ഇദ്ദേഹത്തോടൊപ്പം വിജിലൻസ് സബ്ബ് ഇൻസ്പെക്ടർ പി. പി. മധു, ഏഎസ്ഐമാരായ സതീശൻ പി. വി, സുഭാഷ് ചന്ദ്രൻ വി. ടി, സീനിയർ സിവിൽ പോലീസ് ഓഫീസർ പി. വി. സുധീഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

പെർള ചെക്ക്പോസ്റ്റിൽ നിന്നും കണക്കിൽപ്പെടാത്ത 750 രൂപമാത്രമാണ് വിജിലൻസിന് കണ്ടെടുക്കാനായത്. ഓപ്പറേഷൻ ഭ്രഷ്ട് നിർമ്മുലൻ എന്ന് പേരിട്ട് സംസ്ഥാന വ്യാപകമായി ചെക്ക്പോസ്റ്റുകളിൽ നടന്ന റെയ്ഡിന്റെ ഭാഗമായാണ് തലപ്പാടിയിലും, പെർളയിലും വെള്ളിയാഴ്ച രാവിലെ ഒരേ സമയം വിജിലൻസ് പരിശോധന നടന്നത്.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് വഞ്ചിക്കപ്പെട്ടവർക്ക് പിഡിപി തുണ

Read Next

പൂക്കോയയെ ക്രൈംബ്രാഞ്ച് ചന്തേര വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു