ഡയറക് ടർമാരിൽ ചിലർ സ്വർണ്ണം കടത്തിയത് ഖമറുദ്ദീന്റെ അറിവോടെ: പൂക്കോയ

കാഞ്ഞങ്ങാട്:  ഫാഷൻ ഗോൾഡ് സ്ഥാപനം പ്രതിസന്ധിയിലായ ഘട്ടത്തിൽ ഡയറക്ടർമാരിൽ ചിലർ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും സ്വർണ്ണം കടത്തി ക്കൊണ്ട് പോയതായി ഇന്നലെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ   ഈ കേസ്സിലെ രണ്ടാം പ്രതി ചന്തേരയിലെ ടി. കെ. പൂക്കോയ ലേറ്റസ്റ്റിനോട് പറഞ്ഞു. പത്ത് മാസക്കാലം പോലീസിന്റെ കണ്ണുവെട്ടിച്ച് നേപ്പാളിൽ ഒഴിവിൽ കഴിഞ്ഞ ടി. കെ. പൂക്കോയ, കോടതി റിമാന്റ് നടപടികൾ സ്വീകരിക്കുന്നതിന് തൊട്ട് മുമ്പാണ് കോടതി വരാന്തയിൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

നല്ല നിലയിൽ ലാഭകരമായി പ്രവർത്തിച്ച സ്ഥാപനത്തിലെ ഷെയർ ഉടമകൾക്ക് കൃത്യമായ ലാഭ വിഹിതം നൽകിയിരുന്നു. സ്ഥാപനം പ്രതിസന്ധി നേരിട്ടപ്പോൾ ഷെയർ ഉടമകൾ കൂട്ടത്തോടെ പണം പിൻവലിച്ചു. ഇതോടെ ഫാഷൻ ഗോൾഡ് 83 കോടി രൂപയുടെ സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പ് കുത്തി. 20 ഡയറക്ടർമാരുണ്ടായിരുന്ന ഫാഷൻ ഗോൾഡിൽ നിന്നും 10 ഡയറക്ടർമാർ ഒഴിഞ്ഞ് പോവുകയും ഡയറക്ടർമാരിൽ ചിലർ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം കടത്തിക്കൊണ്ട് പോയതായും പൂക്കോയ ആരോപിച്ചു.

ഫാഷൻ ഗോൾഡിൽ അവസാന കാലം വരെയുണ്ടായ എല്ലാ തീരുമാനങ്ങളും മുസ്ലീം ലീഗ് എംഎൽഏ ആയിരുന്ന എം. സി. ഖമറുദ്ദീന്റെ അറിവോട് കൂടിയാണ് മറിച്ചുള്ള ആരോപണങ്ങൾ അവാസ്തവമാണെന്ന് പൂക്കോയ പറഞ്ഞു.ഫാഷൻ ഗോൾഡിന്റെ ആരംഭഘട്ടം മുതൽ അവസാനം വരെ നടന്ന ഡയറക്ടർമാരുടെ യോഗത്തിൽ ഒരു യോഗത്തിലൊഴികെ മുഴുവൻ ഡയറക്ടർ ബോർഡ്  യോഗങ്ങളിലും ഖമറുദ്ദീൻ പങ്കെടുത്തു.

110 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണുണ്ടായത്. ഇപ്പോൾ ഗൾഫിലുള്ള മകൻ ഇഷാമിന് ഫാഷൻ ഗോൾഡ് ഇടപാടുമായി ബന്ധമില്ല.  കാര്യങ്ങളെല്ലാം നടന്നത് ഡയറക്ടർ ബോർഡ് തീരുമാനപ്രകാരം കൂട്ടുത്തരവാദിത്തത്തോടെയായിരുന്നു. ഫാഷൻ ഗോൾഡ് കേസ്സിൽ അന്വേഷണ സംഘം 9 മണിക്കൂർ തന്നെ ചോദ്യം ചെയ്ത് വിട്ടയച്ചതാണെന്ന് പൂക്കോയ പറഞ്ഞു.

മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് പോകുമ്പോൾ അന്വേഷണ സംഘം തന്നെ വീണ്ടും വിളിച്ച് ഹാജരാകാൻ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുന്നതിന് കോഴിക്കോട് നിന്നും തിരിച്ച് കാറിൽ മടങ്ങിവരുന്നതിനിടയിൽ  വടകരയിലെത്തിയപ്പോഴാണ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞത്. ഇതേതുടർന്ന് നേപ്പാളിലേക്ക് കടക്കുകയായിരുന്നു വെന്ന് പൂക്കോയ പറഞ്ഞു.

നിക്ഷേപകരെ വഞ്ചിക്കാൻ ഉദ്ദേശിച്ചിട്ടില്ല. മുഴുവൻ നിക്ഷേപകർക്കും പണം തിരികെ നൽകണമെന്നുള്ള ഉദ്ദേശത്തോടെയാണ് നേപ്പാളിൽ നിന്നും തിരിച്ചു വന്ന് കോടതിയിൽ കീഴടങ്ങിയതെന്ന് പൂക്കോയ ലേറ്റസ്റ്റിനോട് പറഞ്ഞു. പ്രതിസന്ധിയുണ്ടായ ശേഷം കേസ്സ് പോലും നൽകാതെ പണം തിരിച്ച് ലഭിക്കുമെന്ന് തങ്ങളെ വിശ്വസിച്ച് കഴിയുന്ന കുറെ പാവങ്ങളുമുണ്ട്. ഇവരുടെ പണം തിരിച്ച് നൽകുകയെന്നതാണ് ആദ്യ ദൗത്യം. ഇതിന് ശേഷം കേസ്സ് നടപടി സ്വീകരിച്ചവരുടെ പണം നൽകി കേസ്സ് ഒത്തുതീർപ്പിലെത്തും.

പ്രശ്നത്തിൽ നുഴഞ്ഞു കയറി മുതലെടുത്തവരുടെ ശ്രമം വിജയിച്ചു. ചിലരുടെ കൂടി നീക്കമാണ് ഒത്തുതീർപ്പിന് വിഘാതമായത്. കേസ്സ് നടപടിയുണ്ടായിട്ടില്ലെങ്കിൽ നാല് മാസം കൊണ്ട് പ്രശ്നം പരിഹരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ശ്രമത്തിലായിരുന്നു . ഇതിന് ചിലർ തുരങ്കം വെച്ചു.

LatestDaily

Read Previous

ദേശീയപാതയ്ക്കായി ആരാധനാലയം വഴി മാറി; കൂളിയങ്കാൽ മുഹ്യുദ്ദീൻ മസ്ജിദ് ഒാർമ്മയായി

Read Next

ആ ബൈക്ക് ഹൊസ്ദുർഗ് സ്റ്റേഷൻ വളപ്പിൽ