ലോക് ഡൗൺ അശാസ് ത്രീയത, ചിലർ തടിച്ചുകൊഴുത്തു ചിലർ പൊളിഞ്ഞു പാളീസായി

കാഞ്ഞങ്ങാട്: കോവിഡ് കാലത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിൽ കടകൾ തുറക്കുന്ന വിഷയത്തിൽ ജില്ലാ അധികൃതർ  കാണിച്ച വിവേചനം അശാസ്ത്രീയമായതിനാൽ ചിലർ തടിച്ച് കൊഴുക്കുകയും, മറ്റു ചിലർ പൊളിഞ്ഞു പാളീസാവുകയും ചെയ്തു. പലചരക്കു കടകൾക്കും, സ്റ്റേഷനറി കടകൾക്കും, ബേക്കറികൾക്കും മരുന്ന് ഷാപ്പുകളെപ്പോലെ എല്ലാ ദിവസവും  തുറക്കാൻ അനുമതി നൽകി.

എന്നാൽ വസ്ത്ര വ്യാപാരം, ചെരുപ്പ്, ബാഗ്, യാത്രോപകരണങ്ങൾ തുടങ്ങിയവ വിൽപ്പന നടത്തുന്ന കടകൾക്കുംപുസ്തക ശാലകൾക്കും, മൊബൈൽ, ഇലക്ട്രോണിക്സ് സ്ഥാപനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ലോക്ക് ഡൗൺ നടപ്പിലാക്കുമ്പോൾ കാറ്റഗറി തിരിച്ചതിലുണ്ടായ വിവേചനത്തിൽ ഒരു വിഭാഗം കടകൾക്ക് എല്ലാ ദിവസവും യാതൊരു നിയന്ത്രണവുമില്ലാതെ തുറക്കാൻ അനുമതി കിട്ടി. എന്നാൽ ഒരു വിഭാഗത്തിന് ആഴ്ചയിൽ മൂന്ന് ദിവസം അല്ലെങ്കിൽ, ഒരു ദിവസം മാത്രം  അനുമതി നൽകി. വിശേഷ ദിവസങ്ങളിലെ വിൽപ്പനയ്ക്കായി ലക്ഷങ്ങളുടെ സാധനങ്ങൾ സ്റ്റോക്ക് ചെയ്ത വസ്ത്രശാലകൾക്കും, ചെരുപ്പ്കട തുടങ്ങിയ സ്ഥാപനങ്ങൾക്കുമേർപ്പെടുത്തിയ നിയന്ത്രണങ്ങൾ തികച്ചും അശാസ്ത്രീയവും കോവിഡ് മാനദണ്ഡങ്ങളിലെ വിവേചനവുമായിരുന്നു.

ചില കടകൾ ഒറ്റ ദിവസം മാത്രം തുറക്കാൻ അനുവദിക്കപ്പെട്ടപ്പോൾ,  അനിയന്ത്രിതമായ തിരക്കും ഗതാഗതക്കുരുക്കുമാണ് നഗരത്തിൽ അനുഭവപ്പെട്ടത്. എന്നാൽ എല്ലാ ദിവസവും നിശ്ചിത സമയത്ത് കടകൾ തുറക്കാൻ അനുവദിക്കുകയോ, ഇടവിട്ട ദിവസങ്ങളിൽ ഓരോ വിഭാഗം കടകൾ തുറക്കാൻ അനുവദിക്കുകയോ ചെയ്താൽ കടകളിൽ തിരക്കുണ്ടാവുന്നതും, നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്യാമായിരുന്നു. ഇക്കാര്യം ആദ്യം തൊട്ടേ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും,  ഇടവിട്ട ദിവസങ്ങളിൽ വിവിധ വിഭാഗം കടകൾ തുറക്കാൻ അനുമതി നേടുന്നതിലും, വ്യാപാരി സംഘടനകളും ശ്രദ്ധിച്ചില്ല. അയൽ സംസ്ഥാനമായ കർണ്ണാടകയിൽ രാവിലെ പതിനൊന്നു മണി വരെ കടകൾ തുറക്കാൻ അനുവദിക്കുകയും തുടർന്നുള്ള സമയം പൂർണ്ണമായും അടച്ചിടുന്ന രീതിയുമാണ് സ്വീകരിച്ചത്.ഇതു ഏറെക്കുറെ വിജയകരമായിരുന്നു.

കേരളത്തിൽ വലിയ മുതൽ മുടക്കുള്ളതും  പ്രത്യക സീസൺ കണ്ട്സ്റ്റോക്ക് ചെയ്തവരും തങ്ങളുടെ സാധനങ്ങൾ വിറ്റഴിക്കാൻ കഴിയാതെ നശിക്കുന്നത് കണ്ണീരോടെ നോക്കിനിൽക്കുകയാണ്. ബാങ്കുകളിൽ നിന്ന് വൻ തുക വായ്പ്പയെടുത്തവർ കടക്കെണിയിലാവു കയും, ചിലരൊക്കെ ആത്മഹത്യാ മുനമ്പിലെത്തുകയും ചെയ്തു. ടി. പി. ആർ. മാനദണ്ഡങ്ങൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ ഒരു വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തുമ്പോൾ ബിവറേജ് ഔട്ട്‌ ലൈറ്റുകൾക്കും, കള്ള് ഷാപ്പുകൾക്കും അനുമതി നൽകി.

സർക്കാരിന്റെ ട്രാ ൻസ്‌പോർട്ട് ബസുകൾക്കും ഒരു വിഭാഗം സ്വകാര്യ ബ–സുകൾക്കും ടി. പി. ആർ. മാനദണ്ഡങ്ങൾ പാലിക്കാതെ ഓടാൻ അനുമതി നൽകിയപ്പോഴും വ്യാപാരികളിൽ പ്രത്യേക വിഭാഗത്തോട് കടുത്ത അനീതിയും വിവേചനവും തുടർന്നു. കെട്ടിക്കിടക്കുന്ന സ്റ്റോക്കുകൾ നിശ്ചിത സമയത്തിനകം വിറ്റഴിച്ചില്ലെങ്കിൽ നശിച്ചു പോകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. ചിലർ പൊളിഞ്ഞു പാളിസാവുമ്പോൾ, ലോക്ക് ഡൗൺ അശാസ്ത്രീയത കൊണ്ട് ഗുണം കിട്ടിയവർ തടിച്ച് കൊഴുക്കുകയും ചെയ്യുന്നതാണ് ലോക്ക് ഡൗൺ കാലത്തെ പുതിയ കണ്ടെത്തൽ.

LatestDaily

Read Previous

ഇൻഡോർ സ്റ്റേഡിയത്തിന് കൗൺസിൽ അനുമതിയില്ല, ഒന്നര ഏക്കർ ഭൂമിയിൽ തിരക്കിട്ട് സ്റ്റേഡിയം നിർമ്മാണം

Read Next

കാണാതായ രസ്ന കളമശ്ശേരിയിൽ