കത്തികാട്ടി അംഗൺവാടി ടീച്ചറുടെ സ്വർണ്ണമാല തട്ടിയെടുക്കാൻ ശ്രമം

കാഞ്ഞങ്ങാട്: കത്തികാട്ടി അംഗൺവാടി ടീച്ചറുടെ സ്വർണ്ണമാല തട്ടിയെടുക്കാൻ ശ്രമം. അജാനൂർ പള്ളോട്ട് കാലിച്ചാമരം പുലയനടുക്കത്തുള്ള അംഗനവാടിയിലെ അധ്യാപികയും,  മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചന്ദ്രന്റെ ഭാര്യയുമായ  കെ. എം. പുഷ്പവല്ലിയുടെ സ്വർണ്ണമാല തട്ടിയെടുക്കാനാണ് ശ്രമമുണ്ടായത്.

ഇന്നലെ ഉച്ചയ്ക്ക് 12–30 മണിയോടെ പുലയനടുക്കം അംഗൺവാടിക്കകത്ത് കയറി ബൈക്കിലെത്തിയ യുവാവ് കഠാര കാണിച്ച് പുഷ്പവല്ലിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. 12 മണിയോടെ മോട്ടോർ ബൈക്കിൽ ആദ്യമെത്തിയ യുവാവ് ഹെൽമറ്റും മാസ്ക്കും ധരിച്ച് അംഗൺവാടിക്കകത്ത് കയറി പോഷകാഹാരം ആവശ്യപ്പെട്ടു.

പോഷകാഹാരം ആവശ്യമുള്ള കുട്ടിയുടെ പേരും മേൽവിലാസവും ആവശ്യപ്പെട്ടപ്പോൾ യുവാവ് പരുങ്ങി. യുവാവിനോട്  ഹെൽമറ്റ് ഊരിമാറ്റാൻ അംഗൺവാടി അധ്യാപിക ആവശ്യപ്പെട്ടപ്പോൾ തിരിച്ചുപോയ യുവാവ് അരമണിക്കൂറിനു ശേഷം വീണ്ടും തിരിച്ചെത്തുകയും, അംഗൺവാടി അധ്യാപികയുടെ സ്വർണ്ണാഭരണം കത്തികാട്ടി തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.

ഹെൽമറ്റ് ധരിക്കാതെയാണ് യുവാവ് രണ്ടാം തവണ അംഗൺവാടിക്കകത്ത് കയറിയത്. കഠാര കാണിച്ച്  മാല പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ കഠാരയിൽ കയറിപ്പിടിച്ച പുഷ്പവല്ലിയുടെ കൈ മുറിഞ്ഞു. കൂടെയുണ്ടായിരുന്ന ജീവനക്കാരി ബഹളമുണ്ടാക്കിയതോടെ യുവാവ് ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിയെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ച് വരികയാണ്.

LatestDaily

Read Previous

രമേശ് ചെന്നിത്തലയ്ക്ക് ഭക്ഷണമൊരുക്കാൻ പണപ്പിരിവ് കോൺഗ്രസിൽ പുതിയ വിവാദം

Read Next

അസുഖ ബാധിതനായി മരണപ്പെട്ട സൈനീകന്റെ മൃതദേഹം നാട്ടിലെത്തിച്ചു