പെട്രോൾ പമ്പിന് മുന്നിൽ കോൺഗ്രസ്സ് നേതാക്കളുടെ ചേരിതിരിഞ്ഞുള്ള സമരം

കാഞ്ഞങ്ങാട്: രാജ്യവ്യാപകമായി കോൺഗ്രസ്സ് പ്രവർത്തകർ പെട്രോൾ പമ്പിന് മുന്നിൽ ഒറ്റ തവണ ധർണ്ണാ സമരം നടത്തിയപ്പോൾ, കാഞ്ഞങ്ങാട്  ഐങ്ങോത്തുള്ള പെട്രോൾ പമ്പിന് മുന്നിൽ കോൺഗ്രസ്സ് നേതാക്കൾ ചേരിതിരിഞ്ഞ് ഒരേ ദിവസം മണിക്കൂറിന്റെ വ്യത്യാസത്തിൽ രണ്ട് തവണ സമരം നടത്തി. കോൺഗ്രസ്സ് ദേശീയതലത്തിൽ ആഹ്വാനം ചെയ്തതനുസരിച്ച് ഒാരോ പ്രദേശത്തെയും പെട്രോൾ പമ്പുകൾക്ക് മുന്നിലും അതാത് പമ്പുകൾ ഉൾപ്പെടുന്ന കോൺഗ്രസ്സ് വാർഡ് കമ്മിറ്റിയാണ് സമരം ചെയ്യണ്ടത്.

26–ാം വാർഡ് കമ്മിറ്റിയിലുൾപ്പെടുന്ന ഐങ്ങോത്തെ പെട്രോൾ പമ്പിൽ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ചെയ്യാൻ പ്രദേശത്തെ പ്രവർത്തകരെത്തും മുമ്പ് മറ്റൊരു വിഭാഗം കോൺഗ്രസ്സ് നേതാക്കൾ സമരം നടത്തി സ്ഥലം വിടുകയാണുേണ്ടായത്. ജനത്തെ ഞെക്കി കൊല്ലുന്ന ഇന്ധനവില വർദ്ധനവിെനതിരെ ഐങ്ങോത്തെ പെട്രോൾ പമ്പിന് മുന്നിൽ രാവിലെ 9 മണിക്കാണ് കോൺഗ്രസ്സിന്റെ ആദ്യ സമരം നടന്നത്. പ്രവാസി കോൺഗ്രസ്സ് ജില്ലാ ഭാരവാഹി പത്മരാജൻ ഐങ്ങോത്ത്, 30-ാം വാർഡ് ബൂത്ത് പ്രസിഡന്റ് ഷൈജ, തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായിരുന്ന ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 9 മണിക്ക് നടന്ന പെട്രോൾ പമ്പ് ധർണ്ണാ സമരം അവസാനിപ്പിച്ച് സ്ഥലം വിട്ടതിന് പിന്നാലെയാണ് ഒരു മണിക്കൂർ കഴിഞ്ഞ് 10 മണിയോടെ മറ്റൊരു വിഭാഗം കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും ഐങ്ങോത്തെ പമ്പിലേക്ക് വീണ്ടും ധർണ്ണാ സമരവുമായെത്തിയത്.

രണ്ടാമത്തെ ധർണ്ണാ സമരം 26–ാം വാർഡ് പ്രസിഡന്റ് മാട്ടുമ്മൽ കരുണാകരന്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിജനറൽ സിക്രട്ടറി യു. വി. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. എ. മോഹനൻ നായർ പ്രസംഗിച്ചും വാർഡ് സിക്രട്ടറി രാജൻ സ്വാഗതം പറഞ്ഞു. പെട്രോൾ പമ്പിന് മുന്നിൽ നടന്ന രണ്ടാമത്തെ സമരമാണ് ഔദ്യോഗിക സമരമെന്ന് 26–ാം വാർഡ് കമ്മിറ്റി അവകാശപ്പെട്ടു. ആദ്യം സമരം നടത്തിയ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ഐങ്ങോത്ത് വാർഡ് കമ്മിറ്റി കോൺഗ്രസ്സ് മണ്ഡലം  കമ്മിറ്റിക്ക് പരാതി നൽകി. ഐങ്ങോത്ത് കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള ക്ലബ്ബ് മൂന്ന് തവണ കൃഷിയിറക്കിയ വകയിൽ ലക്ഷങ്ങളുടെ കണക്ക് ബോധിപ്പിപ്പിച്ചിട്ടില്ലെന്നും മണ്ഡലം കമ്മിറ്റിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ നടന്ന മണ്ഡലം യോഗം സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ തീരുമാനമെടുത്തു.

LatestDaily

Read Previous

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കള്ളൻമാർ, കിട്ടിയത് 550 രൂപ

Read Next

അമ്മയും കുഞ്ഞും ആശുപത്രിയിൽ എല്ലാം റെഡി; നിയമനമൊഴികെ