കെ. കെ. രമക്കെതിരെ വടകരയിൽ സിപിഎം ശക്തി കേന്ദ്രീകരിക്കുന്നു

കാഞ്ഞങ്ങാട്: വെട്ടേറ്റ് മരിച്ച ടി. പി. ചന്ദ്രശേഖരന്റെ വിധവ കെ. കെ. രമ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന വടകര നിയോജകമണ്ഡലത്തിൽ വെല്ലുവിളിയെ അതിജീവിക്കാൻ സിപിഎം സർവ്വ ശക്തിയും സംഭരിച്ച് നേരിടാനൊരുങ്ങി. സിപിഎം സംസ്ഥാന സിക്രട്ടറിയുടെ ചുമതലയുള്ള ഏ. വിജയരാഘവനും, സിക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം വടകരയിലെത്തി ബൂത്ത് തലം തൊട്ടുള്ള പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുകയുണ്ടായി.

വി. എസ്. അച്യുതാനന്ദന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിൽ ടി. പി. ചന്ദ്രശേഖരനെകുറിച്ചുള്ള പരാമർശങ്ങളാണ് വടകരയിൽ പ്രത്യേക ശ്രദ്ദ ചെലുത്താൻ സിപിഎം നേതൃത്വത്തിന് ഇപ്പോൾ പ്രേരണയാവുന്നത്. എന്ത് ത്യാഗം സഹിച്ചും ഇടതു മുന്നണിയെ വടകരയിൽ വിജയിപ്പിക്കണമെന്നാണ് സിപിഎം അണികളോടാവശ്യപ്പെടുന്നത്. ഒാരോ ദിവസവും ബൂത്ത്തല പ്രവർത്തന റിപ്പോർട്ടുകൾ ഏരിയ കമ്മിറ്റി പരിശോധിച്ച് പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് നീങ്ങണം.

എന്തെങ്കിലും കാരണത്താൽ കെ. കെ. രമ വിജയിക്കാനിടയായാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രാദേശികതലം തൊട്ട് ജില്ലാതലം വരെയുള്ള നേതാക്കൾക്ക് പാർട്ടി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ജില്ലാ നേതൃത്വം അതാത് ദിവസം തന്നെ സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകണം. ബൂത്ത് തലത്തിൽ കുടുംബയോഗങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നിർദ്ദേശവും പാർട്ടി നൽകിയിട്ടുണ്ട്. 2016 ൽ ഇരു മുന്നമികൾക്കുമെതിരെ രമ സമാഹരിച്ച 20,504 വോട്ടുകളാണ് സിപിഎമ്മിനെ അലോസരപ്പെടുത്തുന്നത്. അന്ന് 9,511 വോട്ടിനാണ് ഇടതു മുന്നണി വിജയിച്ചത്.

ഇത്തവണ രമക്ക് യുഡിഎഫ് പിന്തുണയുള്ളതിനാൽ പ്രചാരണത്തിൽ കെ. കെ. രമക്ക് മുൻതൂക്കമുള്ളതായാണ് വിലയിരുത്തൽ. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയിൽ ആർഎംപിക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞിരുന്നു. വടകരയിൽ എക്കാലവും ഇടതു മുന്നണിയിൽ സിപിഎം ഒഴികെ ഘടക കക്ഷികളാണ് മത്സരിക്കുന്നതെങ്കിലും ജയ– പരാജയങ്ങൾ സിപിഎമ്മിനെ സംബന്ധിച്ച് പ്രധാനമാണ്.  ഇത്തവണ കെ. കെ. രമയോട് തോറ്റാൽ ടി. പി. ചന്ദ്രശേഖരനോട് തോറ്റതിന് സമമാണ്. രമയുടെ വിജയം ഒഴിവാക്കാനുള്ള എല്ലാ അടവുകളും വടകരയിൽ പയറ്റുകയാണ് സിപിഎം നേതൃത്വവും ഇടതു മുന്നണിയും.

LatestDaily

Read Previous

ഹമീദ്ഹാജിക്കും ബഷീറിനും ലീഗ് വിലക്ക് പിൻവലിച്ചു ഹമീദ് ഹാജി വിട്ട് നിൽക്കുന്നു

Read Next

വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാക്കൾ റിമാന്റിൽ