ചെറുവത്തൂർ കൂട്ട മരണം: യുവതിയെ ചോദ്യം ചെയ്യും

ചെറുവത്തൂർ: പിതാവ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് യുവതിയെ ചോദ്യം ചെയ്യും. ആത്മഹത്യ ചെയ്ത യുവാവിന്റെ ചാലിങ്കാൽ സ്വദേശിയായ ഭാര്യയിൽ നിന്നും അന്വേഷണോദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കും. പിലിക്കോട് മടിവയൽ സ്വദേശി രൂകേഷാണ് മക്കളായ വൈദേഹി, ശിവനന്ദ് എന്നിവരെ കൊലപ്പെടുത്തിയ ശേഷം മടിക്കുന്നിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ തൂങ്ങി മരിച്ചത്.

ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തെന്ന സംശയത്തെത്തുടർന്ന് രൂകേഷ് മക്കളെ കൊന്ന് ജീവനൊടുക്കുകയായിരുന്നു. യുവാവിന്റെ പേഴ്സിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ ഭാര്യയുടെയും കാമുകന്റെയും പേര് രേഖപ്പെടുത്തിയിരുന്നു. രൂകേഷിന്റെ ഭാര്യ സബിയ ചെറുവത്തൂരിലെ കാർ ഷോറൂമിൽ ജീവനക്കാരിയായിരുന്നു. ഇവിടെ വെച്ചാണ് അതേ ഷോറൂമിലെ ജീവനക്കാരനായ ചെറുവത്തൂർ തിമിരിയിലെ പ്രിജേഷ് പണിക്കറുമായി യുവതി അടുപ്പത്തിലായത്. ഇവർ തമ്മിലുള്ള അടുപ്പം പരസ്യമായതോടെയാണ് രൂകേഷും, സബിയയും തമ്മിൽ അകന്നത്. ഒന്നര വർഷത്തോളമായി ഭർത്താവുമായി അകന്നു കഴിയുന്ന ഇവർ ചാലിങ്കാലിലെ സ്വന്തം വീട്ടിലായിരുന്നു താമസം. രൂകേഷ് ഇടയ്ക്കിടെ ചാലിങ്കാലിലെ വീട്ടിലെത്തി ഭാര്യയെയും മക്കളേയും കാണാറുണ്ടായിരുന്നു.

ആത്മഹത്യാ കുറിപ്പിൽ സബിയയുടെയും കാമുകന്റെയും, സബിയയുടെ സഹോദരന്റെയും പേര് രേഖപ്പെടുത്തിയിട്ടുള്ളതിനാൽ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ സാധ്യതയുണ്ട്. ഇതിനായി സബിയയെ പോലീസ് ചോദ്യം ചെയ്യും. സബിയയുടെ കാമുകനിൽ നിന്നും പോലീസ് വിശദാംശങ്ങൾ ചോദിച്ചറിയും. ഭാര്യ നീലേശ്വരത്തെ ക്ഷേത്രത്തിൽ കാമുകനെ വിവാഹം കഴിച്ചതായും, വിവാഹത്തിന് സഹോദരൻ ഒത്താശ ചെയ്തതായും രൂകേഷ് സംശയിച്ചിരുന്നു. അതിനിടെ സബിയ കാമുകനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചു.  പോലീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ജോലികളുടെ തിരക്കിലായതിനാൽ സബിയയിൽ നിന്നും ഇതുവരെ മൊഴിയെടുത്തിട്ടില്ല.

LatestDaily

Read Previous

കാണാതായ പെൺകുട്ടി മരിച്ച നിലയിൽ

Read Next

വികസനം എണ്ണിപ്പറഞ്ഞ് മലയോര മണ്ണിലൂടെ ചന്ദ്രശേഖരൻ