യുവാവ് ഭാര്യയുടെ കാൽ തല്ലിയൊടിച്ചു

കാഞ്ഞങ്ങാട്: ഭർത്താവ്് കാൽ തല്ലിയൊടിച്ചതിനെ തുടർന്ന് പൊവ്വൽ യുവതി ആശുപത്രിയിൽ. കാസർകോട് പൊവ്വൽ സ്വദേശിനിയും, കല്ലൂരാവിയിലെ റഷീദിന്റെ ഭാര്യയുമായ സക്കീനയാണ് 33, ഭർത്താവിന്റെ മർദ്ദനമേറ്റ് ജില്ലാ ആശുപത്രിയിൽ കഴിയുന്നത്. സ്വന്തം വീട്ടിലായിരുന്ന സക്കീന ഫെബ്രുവരി 13-ന് ഭർത്താവിനെ അന്വേഷിച്ച് ഭർതൃഗൃഹത്തിലെത്തിയപ്പോഴാണ് മർദ്ദനം. അപകടത്തിൽ കാൽ തകർന്നതിനെ തുടർന്ന് സ്റ്റീൽ കമ്പിയിട്ട സക്കീനയുടെ ഇടതുകാലാണ് ഭർത്താവ് റഷീദ് വീണ്ടു തല്ലിയൊടിച്ചത്. 13-ന് രാവിലെ 10 മണിക്കാണ് സംഭവം.

2020 സെപ്തംബർ 14-നാണ് റഷീദ് സക്കീനയെ വിവാഹം കഴിച്ചത്. മതാചാരപ്രകാരം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നത്. വിവാഹ സമയത്ത് 5 പവൻ സ്വർണ്ണാഭരണങ്ങളും കൊടുത്തിരുന്നു. ഭാര്യയുടെ സ്വർണ്ണം വാങ്ങിയ ശേഷം തിരിച്ചുകൊടുക്കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.  ഇതിന്റെ ഭാഗമായി ഒക്ടോബർ 1-ന് റഷീദ് കരുതിക്കൂട്ടിയുണ്ടാക്കിയ വാഹനാപകടത്തിലാണ് ഇടതുകാലിന്റെ എല്ല് തകർന്നതെന്ന് സക്കീന ആരോപിച്ചു. അപകടത്തിൽ തകർന്ന ഇടതുകാലിന്റെ എല്ലുകളിൽ ശസ്ത്രക്രിയ വഴി സ്റ്റീൽ കമ്പികൾ സ്ഥാപിച്ചിരുന്നു.

ഇതേ കാലാണ് 13-ാം തീയ്യതിയുണ്ടായ വഴക്കിനിടെ റഷീദ് തല്ലിയൊടിച്ചത്.
സ്വന്തം വീട്ടിലായിരുന്ന തന്നെ ഭർത്താവ് തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയതായിരുന്നു സക്കീന. ഭർത്താവ് തന്റെ മൂക്കിനിടിക്കുകയും മുടിക്ക് കുത്തിപ്പിടിച്ച് തല ചുമരിനിടിക്കുകയും ചെയ്തതായി ഇവർ പരാതിപ്പെട്ടു. സക്കീനയുടെ ആദ്യ വിവാഹബന്ധത്തിൽ ഒരു കുട്ടിയുണ്ട്.  എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റിലുള്ള കുട്ടിക്ക് സർക്കാരിൽ നിന്നും ലഭിച്ച ധനസഹായം ഭർത്താവ് തട്ടിയെടുത്തതായി യുവതി ആരോപിച്ചു.  ഒന്നര ലക്ഷം രൂപയോളം റഷീദ് തട്ടിയെടുത്തെന്നാണ് സക്കീനയുടെ പരാതി. ഭർത്താവിന് വെറെ ഭാര്യയും മക്കളുമുണ്ടെന്നും ഇവർ പറഞ്ഞു.

LatestDaily

Read Previous

വിദ്യാർത്ഥി കവർച്ചക്കാരനായത് തൊരപ്പൻ സന്തോഷുമായുള്ള ജയിലിലെ പരിചയത്തിൽ

Read Next

കൗൺസിൽ യോഗം പൊതുസ്ഥലത്ത് ചേരണം ഒന്നും രഹസ്യമല്ല; എല്ലാം ജനങ്ങളറിയണം