പയ്യന്നൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ് പീസ് സ്കൂൾ ചെയർമാനെതിരെ കേസ്

പയ്യന്നൂർ: ബിസിനസ്സ് പങ്കാളിത്തവും ലാഭവിഹിതവും നൽകാമെന്ന് വിശ്വസിപ്പിച്ച്  4 കോടിയോളം തട്ടിയെടുത്തുവെന്നും പണം തിരിച്ച് നൽകാതെ കബളിപ്പിച്ചെന്നുമുള്ള പ്രവാസിയുടെ പരാതിയിൽ  തൃക്കരിപ്പൂർ  പീസ് സ്കൂൾ ചെയർമാൻ  പി. കെ.സി  സുലൈമാൻ ഹാജിയുടെ പേരിലും ഭാര്യ റഹ്മത്ത്, മക്കളായ നജീബ,റജീന ,റുഖിയ എന്നിവർക്കെതിരെയും  പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

തായിനേരി സ്വദേശി അഫി ഉദിനൂരിന്റെ പരാതിയിലാണ് കേസ്. വിവിധ കോണുകളിൽ നിന്ന്   ഇദ്ദേഹത്തിന്റെ പേരിലുയർന്ന  ആരോപണങ്ങളെക്കുറിച്ചും ബിസിനസുകളിലെ ദുരൂഹതകളെക്കുറിച്ചും  പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട് . യു ഏ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന  അഹമ്മദ് ബിൻ  അവ്ദ  പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനിയിൽ പാർട്ണർ ഷിപ്പ് വാഗ്ദാനം ചെയ്താണ് പയ്യന്നൂർ തായിനേരി സ്വദേശിയായ അഫി അഹമ്മദിൽ  നിന്ന് സുലൈമാൻ ഹാജി 3 കോടി  ഇന്ത്യൻ രൂപക്ക് തുല്യമായ 15 ലക്ഷം യു ഏ ഇ ദിർഹം ആദ്യം കൈക്കലാക്കിയത് .

യു എ യിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ ബിസിനസ്സ് വികസനത്തിനെന്ന പേരിൽ വാങ്ങിച്ചെടുത്ത തുകയ്ക്ക് ആനുപാതികമായ സെക്യൂരിറ്റി ചെക്കുകളും കരാറുകളും സുലൈമാൻ ഹാജി അഫി ഉദിനൂരിന് നൽകിയിരുന്നു. ആദ്യത്തെ രണ്ട് തവണ ലാഭ വിഹിതം മുടക്കില്ലാതെ നൽകി പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്ത സുലൈമാൻ ഹാജി ആ കാലയളവിൽ തന്നെ പുതിയ ബിസിനസ്സ് വാഗ്ദാനവുമായി വീണ്ടും അഫി ഉദിനൂരിനെ സമീപിച്ചു.

നാട്ടിലുള്ള അറിയപ്പെടുന്ന പൗര പ്രമുഖനും സാമൂഹ്യ സേവകനുമെന്ന നിലക്കും യു എ യിലെ ബിസിനസ്സിൽ ലാഭ വിഹിതം കിട്ടി തുടങ്ങിയതിനാലും ഇദ്ദേഹത്തെ അമിതമായി വിശ്വസിച്ച അഫി അഹ്മദ് പുതിയ ബിസിനസ്സ് സംരംഭത്തിന് പിന്തുണ അറിയിച്ചു . ഇന്ത്യയിൽ പ്രവർത്തിക്കുന്ന സർഗോൺ ബിസിനസ്സ് പ്രൈവറ്റ് ലിമിറ്റഡ്  കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തായിരുന്നു പുതിയ തട്ടിപ്പ്. ബിസിനസ്സ് തുടങ്ങുന്നതിലേക്ക് ആദ്യ ഘട്ടമായി ഒരു കോടി രൂപ കടമായി വാങ്ങിക്കുകയും ഇതിന് തുല്യമായ സെക്യൂരിറ്റി ചെക്ക് നൽകുകയും ചെയ്തു.  

പണം കയ്യിൽ കിട്ടിയതോടെ ഇദ്ദേഹത്തിന്റെ തട്ടിപ്പുകൾ തുടങ്ങുകയായിരുന്നുവെന്നു അഫി പരാതിയിൽ പറയുന്നു. ഇതിനിടയിൽ യുഏഇയിലെ ലാഭ വിഹിതമായി നൽകിയ ചെക്കുകളൊക്കെ മടങ്ങാനാരംഭിച്ചു .  സുലൈമാൻ ഹാജിക്കെതിരെ പല കോണുകളിൽ നിന്ന് പരാതികളുയരാൻ തുടങ്ങിയതോടെ സംശയം തോന്നിയ അഫി അഹ്മദ് നാട്ടിലെത്തി  നിയമ നടപടികൾ ആരംഭിച്ചതോടെ  ഇദ്ദേഹം മധ്യസ്ഥത്തിന് വരുകയായിരുന്നു.  യുഏയിലെ നിക്ഷേപം ഇന്ത്യയിലെ കമ്പനിയിലേക്ക് മാറ്റി നൽകാമെന്നും ഇന്ത്യയിൽ നിന്നും ലാഭ വിഹിതം നൽകാമെന്നും വാഗ്ദാനം നൽകിയ സുലൈമാൻ ഹാജി   വാക്ക് പാലിച്ചില്ല.

പല കാരണങ്ങൾ പറഞ്ഞു ബിസിനസ്സ് തുടങ്ങുന്നത് നീട്ടിക്കൊണ്ടു പോയതോടെ  നിയമ നടപടികളുമായി മുന്നോട്ട് നീങ്ങിയ അഫിയോട് വീണ്ടും ഒത്ത് തീർപ്പിന്  സുലൈമാൻ ഹാജിയും കുടുംബവുമെത്തി. നിശ്ചിത കാലയളവിനുള്ളിൽ പണം തിരിച്ച് തരാമെന്നും ഇത് നടപ്പിലായില്ലെങ്കിൽ പയ്യന്നൂരിൽ  തന്റെയും കുടുംബത്തിന്റെയും പേരിലുള്ള   സ്ഥലവും കെട്ടിടവും പണത്തിനു പകരം നൽകാമെന്നായിരുന്നു വാഗ്ദാനം.    എന്നാൽ പിന്നീട് അന്വേഷിച്ചപ്പോഴാണ് ഈ സ്ഥലവും കെട്ടിടവും സുലൈമാൻ ഹാജി ബാങ്കിൽ പണയപ്പെടുത്തിയിരുന്നുവെന്നും  അവിടെ നിന്നും പണം വാങ്ങിച്ചിട്ടുണ്ടെന്നും മനസിലാക്കാൻ സാധിച്ചത്.

ഇതോടെയാണ് താൻ മനഃപൂർവം ചതിക്കപ്പെട്ടതാണെന്നും  പണം തിരിച്ച് തരാതെ സുലൈമാൻ ഹാജിയും കുടുംബവും  തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും പരാതിക്കാരന് ബോധ്യപ്പെട്ടത്.തുടർന്ന് അഫി സുലൈമാൻ ഹാജിക്കും കുടുംബത്തിനുമെതിരെ  പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. അഫിയിൽ നിന്ന് പണം തട്ടിയെടുത്ത സുലൈമാൻ ഹാജി പീസ് സ്‌കൂളിന് പുറമെ  രാജീവ് ഗാന്ധി നഴ്‌സിംഗ് സ്‌കൂൾ ,സ്പീച്ച് തെറാപ്പി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയർമാനും കൂടിയാണ് .ഇത്തരത്തിൽ സമൂഹത്തിൽ നല്ല പേരും പെരുമയും ഉണ്ടാക്കിയാണ് ഇദ്ദേഹം നിക്ഷേപ തട്ടിപ്പിന് കളമൊരുക്കിയത്.  പീസ്‌ സ്കൂളിന്റെ സ്ഥാപകൻ , തൃക്കരിപ്പൂർ രാജീവ്‌ ഗാന്ധി  കോളേജ് ചെയർമാനാണെന്നും അതിനാൽ  നിക്ഷേപം ഒരു നിലയ്ക്കും നഷ്ടപ്പെടില്ലെന്നും  വിശ്വസിപ്പിച്ചാണ്  സുലൈമാൻ അഫിയടക്കമുള്ള നിരവധി പേരെ  നിക്ഷേപം സ്വീകരിച്ച്   വഞ്ചിച്ചത്.   പീസ്‌ സ്കൂൾ പ്രിൻസിപ്പാളും കൂടിയായ  പി കെ സി യുടെ മകൾ നജീബയും  കേസിൽ കൂട്ട് പ്രതിയാണ്.

LatestDaily

Read Previous

തെക്കേക്കാട് സംഘർഷം : 10 പേർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

Read Next

ഖമറുദ്ദീന് ജാമ്യം നാട്ടിൽ വരാനാകില്ല